മിനസോട്ട: വർണവെറിയുടെ പേരിൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസുകാരൻ കഴുത്തിൽ മുട്ടുകാലമർത്തി കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ വിവിധയിടങ്ങളിൽ പ്രതിഷേധ റാലികൾ. ജോർജ് ഫ്ലോയ്ഡിൻെറ കൊലപാതകത്തിൻെറ ഉത്തരവാദിത്തം പൊലീസ് ഏറ്റെടുക്കണമെന്നാണ് പ്രധാനമായും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
നാളെയാണ് കേസിൽ മിനിയപൊളിസ് പൊലീസിലെ മുൻ ഉദ്യോഗസ്ഥൻെറ വിചാരണ ആരംഭിക്കുന്നത്. ഇതിൻെറ പശ്ചാത്തലത്തിൽ നടക്കുന്ന റാലികളിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്.
മിനസോട്ട ഗവർണറുടെ വസതിക്ക് മുമ്പിലടക്കം ആളുകൾ തടിച്ചൂകൂടി. ഒത്തുകൂടിയവരിൽ പലരും നേരത്തെ വിവിധ സാഹചര്യങ്ങളിൽ പൊലീസ് അതിക്രമത്തിന് ഇരയായവരുടെ ബന്ധുക്കളാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.