പി പി ചെറിയാന്‍ 

ഗാര്‍ലന്റ്(ഡാളസ്): ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന് ഡാളസ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം വിലയിരുത്തി. അഞ്ചു വര്‍ഷത്തെ എല്‍.ഡി.എഫ്. ദുര്‍ഭരണത്തിന് ഈ തിരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

മാര്‍ച്ച് 28 ഞായറാഴ്ച വൈകീട്ട് ഗാര്‍ലന്റ് കിയാ ഓഡിറ്റോറിയത്തില്‍ രാജന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പു തയ്യാറാക്കിയ തിരഞ്ഞെടുപ്പു സര്‍വ്വേകള്‍ തികച്ചും വാസ്തവിരുദ്ധമാണെന്നും, കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ വോട്ടര്‍മാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തു വിജയിപ്പിക്കണമെന്നും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

കള്ളവോട്ടു ചെയ്തും, അവിശുദ്ധ കൂട്ടുകെട്ടു ഉണ്ടാക്കിയും തിരഞ്ഞെടുപ്പില്‍ വിജയിക്കാം എന്നത് ഇത്തവണ വിലപോവില്ലെന്നും യോഗം വിലയിരുത്തി. കേരളത്തില്‍ മാത്രം അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം താമസംവിന തുടച്ചുനീക്കപ്പെടുമെന്നും, ചരിത്രസംഭവങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. ബോബന്‍ കൊടുവത്ത്, പ്രദീപ് നാഗന്തൂലില്‍, ടോമി നെല്ലുവേലില്‍, ജോയ് ആന്റണി, ഫിലിപ്പ് സാമുവേല്‍, എക്സ്പ്രസ് ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ രാജു തരകന്‍, ബെന്നി ജോണ്‍, ഷിബു സാമുവേല്‍, മനോജ് മാത്യു, വര്‍ഗീസ് പി. ജോണ്‍, ജോജി കൊയ്പളളി, ജിന്‍സ് മഡമന, റോയ് കൊടുവത്ത്, ബാബു ഡൊമിനിക്ക്, മേപ്പുറത്ത് അബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here