അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംപിന്റെ സമയത്ത് കൊറോണയെ നിയന്ത്രിയ്ക്കാന്‍ ആദ്യഘട്ടത്തില്‍ യാതൊരു ജാഗ്രതയും കാണിച്ചില്ലെന്ന വിമര്‍ശനവുമായി ട്രംപിന് കീഴില്‍ ജോലിചെയ്ത ആറംഗ ആരോഗ്യവിദഗ്ധര്‍ രംഗത്ത്. ഡോ. ഡിബ്രോ ബിര്‍ക്സ്, ഡോ. ആന്റണി ഫൗസി, ഡോ. സ്റ്റീഫന്‍ ഹാന്‍, ഡോ. ബ്രെട്ട് ഗിറിയോര്‍, ഡോ. റോബര്‍ട്ട് കാഡ്ലെക്, ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് എന്നിവരാണ് ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നത്.
കൊറോണ മഹാമാരിയെ ട്രംപ് നിസ്സാരവത്കരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വിമര്‍ശിച്ചു. വൈറ്റ് ഹൗസില്‍ മാസ്‌ക് ധരിക്കുന്നത് പോലും ട്രംപ് പ്രോത്സാഹിപ്പിച്ചില്ല. വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൊറോണ ഒരു വലിയ ദുരന്തമാവുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ട്രംപ് ഈ മുന്നറിയിപ്പുകളെ വേണ്ടവിധം പരിഗണിച്ചില്ല. ശാസ്ത്രീയമായി തങ്ങള്‍ ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചുവെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
വലിയൊരു ദുരന്തം വരുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും രാജ്യം അതിന് വേണ്ടി ഒട്ടും തയ്യാറെടുത്തില്ലെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. അമേരിക്കന്‍ പൗരന്മാരോട് കൊറോണയുടെ തീവ്രതയെ കുറിച്ച് മനസിലാക്കി കൊടുക്കാന്‍ പ്രസിഡന്റ് ശ്രമിച്ചില്ല. കൊറോണ മഹാമാരിയുടെ കയ്യില്‍ രാജ്യം അകപ്പെടുമ്പോഴും അശാസ്ത്രീയമായ നിരവധി കാര്യങ്ങളാണ് രാജ്യം ചെയ്തത്. ട്രംപിന് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നത് അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ സ്‌കോട്ട് അറ്റ്ലസാണെന്ന് സംശയിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.