പി പി ചെറിയാന്‍

ഫ്ലോറിഡാ: സര്‍ഫ്സൈഡ് കോണ്ടോമിനിയം കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 54 ആയി. ജൂലൈ 7 ബുധനാഴ്ച 18 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇനിയും ഔദ്യോഗിക കണക്കനുസരിച്ചു 86 പേരെ കൂടെ കണ്ടെത്തേണ്ടതുണ്ടെന്നു ബുധനാഴ്ച മയാമി ഡേഡ് കൗണ്ടി മേയര്‍ ഡാനിയേല ലെവിന വിളിച്ചു കൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തകര്‍ന്ന ബഹുനില കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗം കൂടി മറിച്ചിട്ടതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമായി. രാത്രിയും പകലും രക്ഷാപ്രവര്‍ത്തകര്‍ അത്യധ്വാനം ചെയ്യുന്നുണ്ടെന്നും, ശേഷിക്കുന്നവരെ കൂടെ എത്രയും വേഗം കണ്ടെത്തണമെന്നും മേയര്‍ പറഞ്ഞു.

അതേ സമയം, തകര്‍ന്ന കെട്ടിടത്തിനകത്തു ജീവനോടെ ആരും ശേഷിക്കുന്നില്ലെന്ന നിഗമനത്തില്‍ ശബ്ദ വീചികളും, നായ്ക്കളേയും ഉപയോഗിച്ചു നടത്തുന്ന പരിശോധനകളെല്ലാം അവസാനിപ്പിച്ചതായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ അറിയിച്ചു. എന്നാലും പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്തമിച്ചിട്ടില്ലെന്നും അത്ഭുതം സംഭവിച്ചു കൂടെന്നും അവര്‍ പറഞ്ഞു.

കെട്ടിടത്തിനകത്ത് ഉള്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളും സ്നേഹിതരും ഇപ്പോള്‍ കെട്ടിടത്തിനു സമീപം കൂട്ടം കൂടി നില്‍ക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനെങ്കിലും കഴിയുമോ എന്ന് പ്രതീക്ഷയോടെ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here