പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന്‍ സെപ്റ്റംബര്‍ 27 തിങ്കളാഴ്ച കോവിഡ് 19 ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. ന്യൂനപക്ഷ ലീഡര്‍ മിച്ച് മെക്കോണലും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം ഫസ്റ്റ്‌ഡോസും ജനുവരിയില്‍ സെക്കന്റ് ഡോസും ബൈഡന് ലഭിച്ചിരുന്നു.

സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുതിയതായി തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചാണ് 65 വയസ്സിന് മുകളിലുള്ളവര്‍ക്കും, 18 വയസ്സിനു മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഫൈസര്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങിയത്.

78 വയസ്സുള്ള അമേരിക്കന്‍ പ്രസിഡന്റ് പുതിയ സിഡിസി ഗെയിഡ്‌ലൈന്‍ അനുസരിച്ച് ഫൈസര്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹത നേടിയിരുന്നു. 79 വയസ്സ് കഴിഞ്ഞ മിച്ചു മെക്കോണലും ബൂസ്റ്റര്‍ ഡോസിന് അര്‍ഹത നേടിയിരുന്നു.

ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാല്‍ എല്ലാവരും വാക്‌സിനേറ്റ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്നതിന് മുന്‍പ് ബൈഡന്‍ പറഞ്ഞു. അമേരിക്കയിലെ 77 ശതമാനമാളുകളും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞുവെങ്കിലും ഇനിയും 23 ശതമാനം വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല എന്ന കാര്യവും ബൈഡന്‍ ഓര്‍മ്മിപ്പിച്ചു.

സെനറ്റ് മെജോറിറ്റി ലീഡര്‍ മിച്ച് മെക്കോണലും തിങ്കളാഴ്ച വൈകിട്ട് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ എല്ലാവരും അത് സ്വീകരിക്കണമെന്നും മെക്കോണല്‍ അഭ്യര്‍ത്ഥിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 88 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ റിപ്പബ്ലിക്ക് പാര്‍ട്ടിയിലെ 55 ശതമാനം മാത്രമാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here