മകളെ പ്രണയിച്ച് ചതിച്ചവന് മരണ ശിക്ഷ വിധിച്ച് പിതാവ്. ജോണ്‍ ഐസന്‍മാന്‍ എന്ന അറുപതുകാരനാണ് പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ പ്രണയിച്ച് ചതിച്ചവനെ കൊലപ്പെടുത്തിയത്. ജോണിന്റെ മകളെ പ്രണയിച്ച പത്തൊന്‍പത് കാരനായ ആരോണ്‍ സോറന്‍സ് ആയിരം ഡോളറിന് പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് വില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ പിതാവ് ഉടന്‍തന്നെ ഇടപെട്ട് മകളെ രക്ഷപ്പെടുത്തി.

എന്നാല്‍ മകളെ ചതിച്ചവനുള്ള ശിക്ഷയായി മരണമാണ് ജോണ്‍ ഒരുക്കിയത്. ആരോണിനെ തട്ടിക്കൊണ്ടുപോയ ജോണ്‍ യുവാവിനെ കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയില്‍ കയറ്റി അടച്ച് ഉപേക്ഷിക്കുകയായിരുന്നു. ആരോണിനെ കാണാതായി ഒരു വര്‍ഷത്തിനു ശേഷമാണ് പോലീസ് ഇയാളുടെ മൃതദേഹം കണ്ടെടുക്കുന്നത്. സ്പോക്കെയ്‌നിലെ ഈസ്റ്റ് എവററ്റ് അവന്യൂവില്‍ ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഡിക്കിയില്‍ നിന്നുമാണ് ആരോണ്‍ സോറന്‍സന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

യുവാവ് മരണപ്പെട്ടു എന്ന് ഉറപ്പാക്കിയ ജോണ്‍ വാഹനം നോര്‍ത്ത് സ്പോക്കെയ്ന്‍ കൗണ്ടിയിലെ ആളനക്കമില്ലാത്ത ഇടത്ത് ഉപേക്ഷിക്കുകയായിരുന്നു. ആരോണിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണങ്ങള്‍ നടന്നെങ്കിലും ഇയാളെ ഒരു വര്‍ഷത്തോളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മൃതദേഹം കണ്ടെത്തിയ ശേഷം നടത്തിയ അന്വേഷണത്തില്‍ ജോണ്‍ അറസ്റ്റിലാവുകയായിരുന്നു. മുന്‍പ് യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവും ഉണ്ടായിരുന്ന വ്യക്തിയല്ല ജോണ്‍ എന്ന് പോലീസ് അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here