മുന്‍ ഭാര്യയെ ആക്രമിച്ച് ആറും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ മുന്‍ ബാള്‍ട്ടിമോര്‍ പോലീസ് ഓഫീസറെയും കുട്ടികളേയും കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുന്‍ ബാള്‍ട്ടിമോര്‍ പോലീസ് ഉദ്യോഗസ്ഥനായ റോബര്‍ട്ട് വിക്കോസയേയും ഇയാളുടെ ആറും ഏഴും വയസ്സുള്ള മക്കളായ ആമിനയെയും ജിയാനയെയുമാണ് കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വിക്കോസയുടെ വനിതാ സുഹൃത്തായ ടിയാ ബൈനത്തേയും കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെന്‍സില്‍വാനിയയിലെ വിന്‍ഡ്സര്‍ ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിന്നാണ് വിക്കോസ ലേഡി ഫ്രണ്ടിനൊപ്പം മക്കളെ തട്ടിക്കൊണ്ടുപോയത്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് നാലുപേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അന്വേഷണം നടക്കുന്നതിനിടെ പ്രതികള്‍ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി കാറും ഫോണും തട്ടിയെടുക്കുകയും മറ്റൊരു പുരുഷനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തങ്ങള്‍ പറയുന്ന സ്ഥലങ്ങളിലൂടെ വാഹനമോടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന പോലീസ് വിക്കോസയേയും ടിയാ ബൈനത്തേയും പിടികൂടുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ദയവായി കുട്ടികളെ വിട്ടു നല്‍കണമെന്നും അവരെ അപകടത്തില്‍ പെടുത്തരുതെന്നും അവരുടെ ജീവന്‍ അത്രയധികം വിലപ്പെട്ടതാണെന്നും ബാള്‍ട്ടിമോര്‍ കൗണ്ടി പോലീസ് മേധാവി മെലിസ ഹയാത്ത് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പോലീസ് പിന്തുടരുന്നതിനിടെ മേരിലാന്‍ഡിലെ സ്മിത്ത്‌സ്ബര്‍ഗില്‍ വഴിയരികില്‍ നിര്‍ത്തിയിട്ട കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍ നാലുപേരെയും കണ്ടെത്തുകയായിരുന്നു.

പതിനേഴ് വര്‍ഷം ബാള്‍ട്ടിമോര്‍ കൗണ്ടി പോലീസില്‍ ജോലി ചെയ്തിരുന്ന വിക്കോസ ജോലിയിലെ അലംഭാവവും മോശം പെരുമാറ്റവും കാരണം ജോലിയില്‍ നിന്ന് പുറത്താവുകയായിരുന്നു. ഇയാളുടെ വനിതാ സുഹൃത്തായ ടിയാ ബൈനവും ബാള്‍ട്ടിമോര്‍ പോലീസില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here