പി പി ചെറിയാന്‍

സെന്റര്‍ വില്ല (ടെക്‌സസ്): ജയിലിലെ ബസ് ഡ്രൈവറെ കുത്തി പരുക്കേല്‍പിച്ചു ബസുമായി രക്ഷപ്പെട്ട കൊലക്കേസ് പ്രതി ഗൊണ്‍സാലൊ ലോപസ്(46) നെ കണ്ടെത്തുന്നതിന് മൂന്നാഴ്ചയായി പൊലീസ് നടത്തുന്ന ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. മേയ് 12 നായിരുന്നു സംഭവം. ജയിലില്‍ നിന്നും പുറത്തേക്ക് പ്രതിയെ കൊണ്ടു പോകവെ, ബസ് ഡ്രൈവറായിരുന്ന ക്രിമിനല്‍ ജസ്റ്റിസ് ഓഫിസറെ കുത്തി പരുക്കേല്‍പ്പിച്ചു ബസ് തട്ടിയെടുക്കുകയായിരുന്നു.

തട്ടിയെടുത്ത ബസുമായി മുന്നോട്ടു പോകുന്നതിനിടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്രതി ബസ് ഉപേക്ഷിച്ചു മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പ്രദേശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്ത് പോലീസ് അരിച്ചു പെറുക്കിയെങ്കിലും ഇത് വരെ പ്രതിയെ കണ്ടെത്താനായില്ല. ഇവിടെ നിന്നും പ്രതി രക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.

ഇതിനെ തുടര്‍ന്ന് പ്രതിയെ കണ്ടെത്തുന്നതിനു കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ശരീരത്തില്‍ മുഴുവന്‍ ടാറ്റു ചെയ്ത പ്രതിയുടെ ചിത്രം പരസ്യപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിന് 50,000 ഡോളര്‍ പ്രതിഫലവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിഡന്‍ഗാ കൗണ്ടി ജയിലില്‍ കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പ്രതി പോലീസിനെ കുത്തി പരിക്കേല്‍പിച്ചു രക്ഷപ്പെട്ടിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here