ഡിട്രോയ്റ്റ് ∙ മുത്തശ്ശിയുടെ തലയിണക്കിടയിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് കളിക്കുന്നതിനിടയിൽ 5 വയസുളള മരിയ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മുറിയിൽ ആരും ഇല്ലാതിരുന്ന സമയത്താണ്. 38 കാലിബർ കൈ തോക്ക് 5 വയസുകാരിയുടെ കൈയിൽ കിട്ടയത്.
മൂന്നും ഒന്നും വയസുളള കുട്ടികളുമായി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. ശരീരത്തിൽ തുളച്ചു കയറിയ വെടിയുണ്ടയുമായി ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
മുത്തശ്ശി പാചകം ചെയ്യുന്ന തിരക്കിലും മുത്തശ്ശൻ ടിവി കാണുന്നതിനിടയിലുമാണ് കുട്ടി മുറിയിൽ കയറി തോക്ക് കൈവശപ്പെടുത്തിയത്.
നോർത്ത് കരോലിനായിൽ ഈസ്റ്റർ ഞായറാഴ്ചക്കുശേഷം ഇത്തരത്തിലുളള നാലാമത്തെ സംഭവമാണിത്. മരിയ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മറ്റു രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. തോക്കിൽ നിന്നും നിറ ഒഴിവാക്കി വെക്കുകയോ അല്ലെങ്കിൽ സുരക്ഷിതമായ സ്ഥലത്ത് ലോക്ക് ചെയ്തുവെക്കുകയോ ചെയ്യണമെന്ന് അസിസ്റ്റന്റ് പൊലീസ് ചീഫ് സ്റ്റീഫ് അഭ്യർത്ഥിച്ചു.
തോക്കിന്റെ ഉടമസ്ഥർ കൂടുതൽ ഉത്തരവാദിത്വം കാണിക്കുകയും സേഫ്റ്റി പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും ചെയ്യുന്നത് കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടേയും ജീവൻ രക്ഷിക്കുന്നതിന് ഇടയാകും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം കുട്ടികൾ ഉൾപ്പെട്ട 278 വെടിവെപ്പു സംഭവങ്ങളാണ് അമേരിക്കയിൽ ഉണ്ടായത്.