ഇന്ത്യാന പോലിസ്: സ്വയം ഗര്‍ഭചിദ്രത്തിന് വിധേയമായി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ജീവനുള്ള കുഞ്ഞിനെ വീടിന് പുറകിലുള്ള ട്രാഷ് ക്യാനില്‍ നിക്ഷേപിച്ച കേസ്സില്‍ ഇന്ത്യന്‍ വനിത പര്‍വി പട്ടേലിന് (35) നല്‍കിയിരുന്ന 20 വര്‍ഷത്തെ തടവു ശിക്ഷ അവസാനിച്ചു സ്വതന്ത്രയാക്കുന്നതിന് കോടതി ഉത്തരവിട്ടു. ‘ചൈല്‍ഡ് നെഗ്ലറ്റിന്’ ആഗസ്റ്റ് 31 ന് സെന്റ് ജോസഫ് കൗണി ജഡ്ജി 18 മാസം തടവ് ശിക്ഷ വിധിച്ചതാണ്. ഇതിനകം 18 മാസം ശിക്ഷ അനുഭവിച്ചു കഴിഞ്ഞതായി കോടതി കണ്ടെത്തി. കോടതി ഉത്തരവിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 1 ന് പര്‍വി പട്ടേലിനെ ജയില്‍ വിമുക്തയാക്കിയതായി ഇന്ത്യാന ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് കറക്ഷന്‍ വക്താവ് ഡഗ് ഗാരിസണ്‍ അറിയിച്ചു. ഇന്ത്യാനയില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ജയിലില്‍ നിന്നും രാവിലെ 10 മണിക്ക് പുറത്തിറങ്ങിയ പര്‍വി പട്ടേലിനെ സ്വീകരിക്കുവാന്‍ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും എത്തിച്ചേര്‍ന്നിരുന്നു.
2013 ജൂലായ് മാസമായിരുന്നു സംഭവം. ഇന്റര്‍നെറ്റു വഴി ഗുളികകള്‍ ഓര്‍ഡര്‍ ചെയ്താണ് പര്‍വി ഗര്‍ഭചിദ്രം നടത്തിയത്. 25 ആഴ്ച പ്രായമായ കുഞ്ഞു ജനിച്ച ശേഷം ശ്വാസോച്ചാസം ചെയ്തിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭചിദ്രത്തിന് ശേഷം ഉണ്ടായ രക്തസ്രാവം തടയുന്നതിനായി പര്‍വി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. കുഞ്ഞ് പുറത്തുവരുമ്പോള്‍ തന്നെ മരിച്ചതാണ് എന്ന വാദം കോടതി തള്ളിയാണ് 2015 ല്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഗര്‍ഭചിദ്രം നടത്തുന്നതിന് സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന വാദം ഉയര്‍ത്തി നിരവധി സംഘടനകള്‍ പര്‍വിയുടെ ശിക്ഷക്കെതിരെ രംഗത്തെത്തിയിരുന്നു. കോടതി വിധിക്കെതിരെ സംസ്ഥാനം അപ്പീല്‍ നല്‍കുന്നതല്ലെന്ന് അറ്റോര്‍ണി അറിയിച്ചു.