ഫിലാഡല്‍ഫിയ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കൃത്യം ഒരു മാസം മുമ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനനുകൂല റാലി സംഘടിപ്പിക്കുന്നു. അമേരിക്കയിലെ വര്‍ഗ്ഗ-വര്‍ണ്ണ-ജാതി ചിന്തകള്‍ക്കതീമായി എല്ലാ വിഭാഗങ്ങളേയും റാലിയില്‍ അണിനിരത്തുമെന്ന് സംഘാടകരായ സത്യ ദോസാപതി, അരവിന്ദ് കുമാര്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

കോര്‍പ്പറേറ്റ് വെല്‍ഫെയര്‍ മാത്രം ലക്ഷ്യം വെച്ച് കൊണ്ട് ബുഷ് കുടുംബവും, ക്ലിന്റന്‍ കുടുംബവും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ഭരണ പരിഷ്‌ക്കാരങ്ങളില്‍ അടിസ്ഥാന മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘാടകര്‍ പറയുന്നു. കുടുംബ ഭരണം അവസാനിപ്പിക്കുന്നതിനുള്ള അവസരമാണ് അമേരിക്കന്‍ ജനതക്ക് കൈവന്നിരിക്കുന്നതെന്നും, ഇവര്‍ ചൂണ്ടികാട്ടി.

ഫിലഡല്‍ഫിയായില്‍ സംഘടിപ്പിക്കുന്ന റാലിക്ക് സമാനമായി ഫ്‌ളോറിഡാ, നോര്‍ത്ത് കരോളിന, ഒഹായൊ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രംമ്പിനനുകൂല റാലി സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ഇവര്‍ അറിയിച്ചു. ട്രമ്പ് ഉയര്‍ത്തിയിരിക്കുന്ന മുദ്രാവാക്യം ഒരു വിഭാഗത്തിന്റെ മാത്രം വളര്‍ച്ച ലക്ഷ്യമാക്കിയിട്ടുള്ളതല്ലെന്നും, അമേരിക്കയിലെ മുഴുവന്‍ ജനതയുടേയും വികാരം ഉള്‍ക്കൊണ്ടിട്ടുള്ളതാണെന്നും അരവിന്ദകുമാര്‍ പറഞ്ഞു.

അഴിമതിയും, ഭീകരാക്രമണവും അമേരിക്കന്‍ ജനതയെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണെന്നും, അമേരിക്കന്‍ നികുതി ദായകര്‍ നല്‍കുന്ന പണം മറ്റു രാജ്യങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും ഇതിനൊരറുതി വരണമെങ്കില്‍ ട്രംമ്പ് അധികാരത്തിലെത്തണമെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സമൂഹം ട്രമ്പിന് നല്‍കുന്ന പിന്തുണ ഒക്ടോബര്‍ 8ന് നടക്കുന്ന റാലിയിലൂടെ തെളിയിക്കുമെന്നും, ഇതിനെല്ലാവരും സഹകരിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here