രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് ന്യൂയോര്‍ക്ക് ബെല്‍റോസില്‍ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവാസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളോടെ രൂപംകൊണ്ട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ അതിന്റെ രണ്ടാമത് വാര്‍ഷികദിനത്തില്‍ ഇടവകയായി ഉയര്‍ത്തപ്പെട്ടു.

അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കുശേഷം ഭദ്രാസന ചാന്‍സിലര്‍ റവ. ഫാ. തോമസ് പോള്‍ ഇടവക മെത്രാപ്പോലീത്തയുടെ ഔദ്യോഗിക തീരുമാനം അറിയിച്ചുകൊണ്ടുള്ള കല്പന വായിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇടവക മെത്രാപ്പോലീത്ത തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഇടവകയുടെ രൂപീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഇടവകവികാരി റവ. ഫാ. എം.കെ. കുര്യാക്കോസിന്റെയും ഇടവകയുടെ ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റവ. ഫാ. എല്‍ദോ ഏലിയാസിന്റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയുണ്ടായി.

വളരെ കുറച്ച് അംഗങ്ങളുമായി തുടങ്ങിയ ഈ ദേവാലയം വളരെ ഭംഗിയായി ചിട്ടയോടും ആത്മീയ അന്തരീക്ഷത്തിലും മുമ്പോട്ടു കൊണ്ടുപോകുവാന്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ച സഭാസ്‌നേഹികളായ ഇടവകാംഗങ്ങളുടെ നിര്‍ലോഭമായ സഹകരണം വളരെ വിലപ്പെട്ടതായിരുന്നുവെന്നും തുടര്‍ന്നും സഭയോടും ഭദ്രാസനത്തോടും ഭദ്രാസന മെത്രാപ്പോലീത്തയോടുമുള്ള വിധേയത്വത്തില്‍ നല്ല നിലകളിലേയ്ക്ക് ഈ ഇടവക വളരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

പിന്നീട് സംസാരിച്ച ഭദ്രാസന ചാന്‍സിലര്‍ റവ. ഫാ. തോമസ് പോള്‍ തന്റെ അനുമോദന പ്രസംഗത്തില്‍ ഇടവകയുടെ രൂപീകരണവേള മുതല്‍ അര്‍പ്പണബോധത്തോടുകൂടി കാണിച്ച പ്രവര്‍ത്തനങ്ങളും സഭയുടെ ഭാഗമായി സഭയോടും ഭദ്രാസന മെത്രാപ്പോലീത്തയോടുമുള്ള അനുസരണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാതൃകഇടവകയായി വളര്‍ന്നതിലുള്ള സന്തോഷവും അറിയിച്ചു. തുടര്‍ന്നു സംസാരിച്ച സഭാ മാനേജിംഗ് കമ്മറ്റിയംഗം ശ്രീ. പോള്‍ കറുകപ്പള്ളില്‍ തന്റെ ആശംസാപ്രസംഗത്തില്‍ ആത്മീയത നിറഞ്ഞ ആരാധനയില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ ഇടവകാംഗങ്ങളെ അനുമോദിക്കുകയും വലിയ ദേവാലയമായി മാറുന്നതിലുപരി ആത്മീയതയില്‍ നിറഞ്ഞ് പരസ്പരസ്‌നേഹത്തോടെ മുന്‍പോട്ട് പോകുവാനും കഴിയട്ടെ എന്ന് ആശംസിച്ചു.

മലങ്കരസഭയുടെ ദിവ്യതേജസ്സായി വിളങ്ങിയ വലിയ ബാവായുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിനുശേഷം ഉപരിപഠനത്തിനായി രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് അമേരിക്കയില്‍ എത്തിയ റവ. ഫാ. എല്‍ദോ ഏലിയാസ് തന്റെ പഠനത്തോടൊപ്പം വളരെ അപൂര്‍വ്വമായി ലഭിക്കാവുന്ന ഉത്തരവാദിത്വം വിജയകരമായി പൂര്‍ത്തീകരിച്ച് മടങ്ങുമ്പോള്‍ അതിന് അവസരം നല്‍കിയ ഇടവക മെത്രാപ്പോലീത്തയോടുള്ള സ്‌നേഹവും കടപ്പാടും ജീവിതത്തിലെന്നും ഓര്‍മ്മയിലുണ്ടാകും എന്നു സൂചിപ്പിച്ചു. ഇടവകയുടെ വളര്‍ച്ചയില്‍ ഓരോ കുടുംബങ്ങളും നല്‍കിയ പിന്തുണയും ഒരു കുടുംബാംഗത്തെപ്പോലെ നല്‍കിയ സ്‌നേഹവും കരുതലും തന്റെ ജീവിതത്തിലെ സുവര്‍ണ്ണദിനങ്ങളായി മനസ്സില്‍ തങ്ങിനില്‍ക്കും എന്നും അറിയിച്ചു. ആത്മീയ ശുശ്രൂഷകള്‍ മനോഹരമാക്കുവാന്‍ ഇടവകയിലെ ശുശ്രൂഷകരും ഗായകസംഘവും നല്‍കിയ സഹകരണം വിലപ്പെട്ടതായിരുന്നു എന്നും ഓര്‍മ്മപ്പെടുത്തി.

തുടര്‍ന്ന് സംസാരിച്ച ഇടവക സെക്രട്ടറി ശ്രീ. സജി ഏബ്രഹാം തന്റെ കൃതജ്ഞതാപ്രസംഗത്തില്‍ ഇടവകയുടെ രൂപീകരണനാള്‍ മുതല്‍ ഇടവക മെത്രാപ്പോലീത്ത നല്‍കിയ പ്രത്യേകമായ സ്‌നേഹവും കരുതലും ഇടവകയുടെ വളര്‍ച്ചയ്ക്കു കാരണമായെന്നും പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത തുടക്കംകുറിച്ച ആരാധനാലയം ഇന്ന് മലങ്കരസഭയിലെ ഔദ്യോഗിക ഇടവകയായി ഉയര്‍ത്തിയതിലുള്ള സന്തോഷവും കടപ്പാടും ഇടവകയ്ക്കു വേണ്ടി സെക്രട്ടറി സജി ഏബ്രഹാം അറിയിക്കുകയുണ്ടായി. ഭദ്രാസന ചാന്‍സിലര്‍ എന്ന നിലയില്‍ റവ. ഫാ. തോമസ് പോള്‍ നല്‍കിയ ഉറച്ച പിന്തുണ ഓരോ ഘട്ടത്തിലും ഇടവകയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായി മാറി എന്ന് സൂചിപ്പിക്കുകയും, നല്‍കിയ എല്ലാ സഹകരണത്തിനും ഇടവകയ്ക്കുവേണ്ടി നന്ദി അറിയിക്കുകയും ചെയ്തു. ആത്മീയശുശ്രൂഷകളില്‍, വിശേഷാല്‍ ദിവസങ്ങളിലും അല്ലാതെയും പങ്കെടുത്ത കുറിയാക്കോസ് ശെമ്മാശനോടും സഭാ മാനേജിംഗ് കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ ഇടവകയുടെ ക്ഷണപ്രകാരം എത്തിച്ചേരുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്ത ശ്രീ. പോള്‍ കറുകപ്പള്ളിയോടുള്ള സ്‌നേഹവും ഇടവകയ്ക്കുവേണ്ടി അറിയിച്ചു. രണ്ടുവര്‍ഷക്കാലം ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ. എം.കെ. കുര്യാക്കോസിനോടുള്ള പ്രത്യേകസ്‌നേഹവും കടപ്പാടും അറിയിച്ചു.

വളരെ കുറച്ച് അംഗങ്ങളുമായി തുടങ്ങുകയും ഒരു ഇടവക എന്ന നിലയിലേക്ക് ഉയര്‍ത്തുകയും, യാതൊരു പ്രത്യേക പരിഗണന ആര്‍ക്കും നല്‍കാതെ എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കുകയും കരുതുകയും ഓരോ ആരാധനയും ദൈവീകസാന്നിദ്ധ്യം അനുഭവിച്ചറിയുന്ന ധന്യനിമിഷങ്ങള്‍ ആക്കിമാറ്റുകയും ചെയ്ത വൈദികന്‍ എന്ന നിലയിലും ഇടവകയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ എല്ലാ സേവനങ്ങളും എന്നും നന്ദിയോടെ ഈ ഇടവക സ്മരിക്കുമെന്നും, തുടര്‍ന്നുള്ള നാട്ടിലെ ആത്മീയപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്നും ഉപരിപഠനം പൂര്‍ത്തിയാക്കി മടങ്ങിപ്പോകുന്ന റവ. ഫാ. എല്‍ദോ ഏലിയാസിനോട് ഇടവകയ്ക്കുവേണ്ടി സെക്രട്ടറി അറിയിക്കുകയുണ്ടായി.

ഇടവക ട്രസ്റ്റി ശ്രീ. ജേക്കബ് ജോര്‍ജ്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ശ്രീ. ജേക്കബ് ജോണ്‍, ഷാജി ചാക്കോ, വിനോയ് യോഹന്നാന്‍, ഷിജു ജോണ്‍, മാത്യു ഏബ്രഹാം, ദീപു പോള്‍ എന്നിവരോടും ഇടവകാംഗങ്ങളായ ഓരോരുത്തരോടും കൂടാതെ സമീപപ്രദേശങ്ങളില്‍ നിന്നും ആരാധനയിലും ഇടവകയുടെ എല്ലാ ആവശ്യങ്ങളിലും പങ്കാളികളാകുന്ന എല്ലാവരോടും ഇടവകയ്ക്കുള്ള നന്ദിയും സ്‌നേഹവും പ്രകാശിപ്പിച്ചു.

ഇടവകയുടെ പുതിയ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുക്കുന്ന റവ. ഫാ. ദിലീപ് ചെറിയാന് എല്ലാ ഇടവകാംഗങ്ങളുടെയും സ്‌നേഹവും കരുതലും ഉണ്ടാകണം എന്ന് ഓര്‍മ്മപ്പെടുത്തുകയും പുതിയ വികാരിയുടെ കീഴില്‍ കൂടുതല്‍ ആത്മീയമായി ഇടവക വളരട്ടെ എന്നും അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ആശംസിച്ചു.

എല്ലാ ഞായറാഴ്ചയും രാവിലെ 7.30ന് പ്രഭാത നമസ്ക്കാരവും, 8.30ന് വിശുദ്ധ കുര്‍ബ്ബാനയും നടന്നുവരുന്ന ഇടവകയുടെ വിലാസം: St. John’s Orthodox Church, 84-54, 248th Street, Bellerose, NY – 11426.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ദിലീപ് ചെറിയാന്‍ – 347-831-2880, സജി ഏബ്രഹാം – 917-617-3959, ജേക്കബ് ജോര്‍ജ് – 516-610-1163.

DSC_2643 DSC_2634 DSC_2632

LEAVE A REPLY

Please enter your comment!
Please enter your name here