getNews122Images.php
കഴിഞ്ഞ ജൂണ്‍ 26 -ാം തിയതി അമേരിക്കയിലെ പരമോന്നത നീതിന്യായ കോടതി ആയ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിപ്രഖ്യാപനം മനുഷ്യബന്ധങ്ങളില്‍ ദൂരവ്യാപകമായ ചലനം സൃഷ്ടിയ്ക്കുവാന്‍ പര്യാപ്തമാണ്. പുതിയ വിധിപ്രഖ്യാപനത്തിലൂടെ സ്വയവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നിയമപ്രാബല്യം ലഭിച്ചിരിക്കുകയാണ്. നിയമതടസം കൂടാതെയും സംസ്ഥാന നിയമങ്ങളുടെ പരാതികള്‍ക്ക് അപ്പുറമായും ഇത്തരം വിവാഹങ്ങള്‍ക്ക് നിയമസാധുത ലഭിച്ചു എന്നുള്ളതാണ് ഈ സുപ്രീം കോടതി വിധിയിലൂടെ കരുതപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് വിവാഹ ബന്ധങ്ങള്‍ക്ക് ഒരു പുതിയ മാനദണ്ഢമാണ് നല്‍കിയിരിക്കുന്നത്. അംഗീകൃതവും ഉല്‍കൃഷ്ടങ്ങളുമായ സ്ത്രീ-പുരുഷബന്ധങ്ങള്‍ക്കാണ് ഇതു മൂലം ആഘാതം സംഭവിച്ചിരിക്കുന്നത്. ഈ സുപ്രീം കോടതി വിധിയിലൂടെ സ്തീ-പുരുഷബന്ധത്തിന്റെ പവിത്രമായ മന്ത്രച്ചരടുകള്‍ പൊട്ടിയേക്കാവുന്ന അവസ്ഥയിലേക്ക് ഈ മനുഷ്യസമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്.
സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ദൈവീക വരദാനമാണ്. സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെ ദൈവം സ്ത്രീ-പുരുഷ ബന്ധത്തിന്റെ കാര്‍മ്മികതയും നടത്തപ്പെട്ടു.
പുരുഷനെ സൃഷ്ടിച്ച ദൈവം അവനു ജീവിതസഖിയായി തെരെഞ്ഞെടുത്തത് ഒരു സ്ത്രീയേയാണ്. ആദം എന്ന ആദ്യ മനുഷ്യനു ഒരു ജീവിത സഖി അന്നു സൃഷ്ടിയ്ക്കപ്പെട്ട ജീവജാലകങ്ങളില്‍ നിന്നും ആകാമായിരുന്നു. ഇതിനുള്ള അധികാരവും അവകാശവും ആദ്യമനുഷ്യനുണ്ടായിരുന്നു. എങ്കിലും സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടി പ്രക്രിയയില്‍ ഭാഗമാകുവാന്‍ വേണ്ടി, തുല്യ സ്വാതന്ത്ര്യത്തോടും, അധികാരത്തോടും, കര്‍ത്തവ്യത്തോടും കൂടി ഹൗവ്വാ എന്ന ജീവിതസഖിയെയാണ് ദൈവം അവനായി കൊടുത്തത്. മഹത്തായ വിവാഹ ബന്ധത്തിന്റെ ആരംഭം ഇവിടെയാണ്  തുടങ്ങിയത്.
സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടിപ്രക്രിയ ഈ ദമ്പതികളിലൂടെ ആരംഭിച്ചത് ഇന്നും തുടരുകയാണ്. ഈ ദൈവനിയമം സകല ജീവചരാചരങ്ങളിലും ഉല്‍കൃഷ്ടമായ വംശവര്‍ദ്ധനവിന്റെ നിദാനമായി കാണപ്പെട്ടു. സകല ജീവജാലങ്ങളുടെയും നിലനില്‍പ്പും വംശവര്‍ദ്ധനയും ക്രമീകൃതമായി ക്രമപ്പെടുത്തിയ ദൈവം സൃഷ്ടിഗണത്തെ മുഴുവനും ആണും, പെണ്ണുമായി നിജപ്പെടുത്തി.
കാറ്റില്‍ പറക്കുന്ന ആയിരക്കണക്കിന് പൂമ്പൊടികള്‍ എന്തുകൊണ്ട് ക്രമം തെറ്റി സംയോജിക്കുന്നില്ല. ആണ്‍ ആനയും പെണ്‍ കുതിരയും ബന്ധങ്ങള്‍ ഉണ്ടാക്കിയതായി കാണുന്നുമില്ല. ഇവയെല്ലാം സൃഷ്ടികര്‍മത്തിന്റെ ക്രമീകൃതമായ നിയമത്താല്‍ ബന്ധിയ്ക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീ-പുരുഷബന്ധവും ഇതുപോലെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മനുഷ്യബന്ധങ്ങള്‍ക്കും സൃഷ്ടി മാനദണ്ഡങ്ങള്‍ക്കും വില കൊടുക്കാതെ മുന്നോട്ടു ഗമിയ്ക്കുന്ന ഒരു സമൂഹത്തിന്റെ ഗതി എന്തായി തീരും എന്ന് ഊഹിക്കുവാന്‍ നമുക്കു സാധിക്കും. മാനുഷിക ബന്ധങ്ങളില്‍  ഉള്ള സാംസ്‌കാരികതയും തുല്യതയും നഷ്ടമാകും. മൃഗീയമായ മ്ലേശ്ചത മനുഷ്യബന്ധങ്ങളില്‍ സംജാതമാകും. സനാതനങ്ങളായ ധര്‍മ്മങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നകാലം വിദൂമല്ല.
സ്വയ വര്‍ഗ്ഗ വിവാഹങ്ങളെ തുണയ്ക്കാത്ത വ്യക്തികളേയും, സമൂഹത്തേയും നിയമവിരുദ്ധരായി പ്രഖ്യാപിക്കവാനും പുതിയ നിയമത്തിനു സാധിക്കും. പരിപാവനമായ വിവാഹബന്ധം പൂര്‍ത്തീകരിക്കപ്പെടുന്നത് സ്വര്‍ഗ്ഗത്തില്‍ ആണെന്ന വിശ്വാസമാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. ഏതു തരത്തിലുള്ള ബന്ധവും സ്വീകാര്യവും നിയമാനുസൃതം ആയിത്തീരുമ്പോള്‍ ഒരു വലിയ സംസ്‌കൃതിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ജീവിതം എന്തുമാകാം, എങ്ങനെയുമാകാം എന്ന ശൈലിയാണ് ഇപ്പോള്‍ ലോകത്തില്‍ കാണപ്പെടുന്നത്. ശരിയും തെറ്റും തമ്മിലുള്ള നേര്‍ വരമ്പുകള്‍ക്ക് ഇന്ന് വിഘ്‌നം സംഭവിച്ചിരിക്കുന്നു. എന്തുമാത്രം ശാസ്ത്രസാങ്കേതിക രംഗത്ത് മനുഷ്യന്‍ വളരുന്നുവോ, ഉയരുന്നുവോ, അത്രകണ്ട് ഈ പ്രപഞ്ചത്തെ ഒരുക്കിയ നാഥന്റെ അസ്ഥിത്വത്തെപ്പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഞാന്‍, ഞാന്‍ എന്ന ഭാവവും സ്വയം പര്യാപ്തമെന്ന ചിന്തയും അഹങ്കാരത്തിന്റെ കൊടുമുടിയിലാണ് എത്തിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ അനുവദനീയമെന്നോ, അനുവദിനീയമെന്നോ, വിഹിതമെന്നോ, അവിഹിതമെന്നോ ഒന്നും തന്നെയില്ല. എല്ലാം അനുവദനീയം. എല്ലാം വിഹിതം.
ഈ ലോകത്തിന്റെ പരിരക്ഷയ്ക്കും നിലനില്‍പ്പിനും മനുഷ്യവര്‍ഗ്ഗത്തിന്റെ വംശവര്‍ദ്ധനവിനും വേണ്ടി സര്‍വ്വേശ്വരന്‍ നമുക്കു തന്ന വരദാനമാണ് വിവാഹം എന്ന കൂദാശ. മനുഷ്യ ജീവിതം സുകൃതവും, പരിപാവനവും, പരിശുദ്ധവും ആത്മീയവുമാക്കി തീര്‍ക്കാന്‍ ഈ കൂദാശ നമുക്കു നല്‍കിയപ്പോള്‍, വികലങ്ങളായ ചിന്തകളും ജീവിതശൈലികളും, സ്വയം വര്‍ഗ്ഗ ബന്ധങ്ങളും  വിവാഹം എന്ന ബന്ധത്തെ തച്ചുടച്ചു കളയുകയാണ്. ഇത്തരത്തിലുള്ള സുപ്രീംകോടതി വിധികളോട് നാം നിസ്സംഗതയും മൗനവും പുലര്‍ത്തുമ്പോള്‍ വിളയിയ്ക്കുന്നത് സാമൂഹ്യവിരുദ്ധവും, സ്വാഭാവിക വിരുദ്ധങ്ങളുമായ സംസ്‌കൃതിളാണ്. ഈ മൗനത കാണുമ്പോള്‍ ഉയര്‍ന്ന ചോദ്യം “നമ്മുടെ ആദ്ധ്യാത്മീകത വെറും കാപട്യമാണോ” ?
പ്രതകരിക്കേണ്ടിടത്തു നാം പ്രതികരിക്കപ്പടുന്നില്ലയെങ്കില്‍, നാം നഷ്ടമാക്കുന്നത് ഒരു വിശ്വാസവും ആചാരങ്ങളും മാത്രമല്ല, മനുഷ്യകുലത്തിന്റെ നിലനില്‍പ്പുതന്നെയാണ്. കാലസമ്പൂര്‍ണതയിലേക്കുള്ള ഊറ്റുനോവിന്റെ ആഴം അത്രേ ഉള്ളൂ എന്നു ചിന്തിക്കുക.
[Fr.Joseph Varghese is a freelance writer and Executive Director of Institute of or Religious Freedom and Tolerance(IRFT)  in NewYork]

 

LEAVE A REPLY

Please enter your comment!
Please enter your name here