ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ 2016 ആയി ഡോണാൾഡ് ട്രംപ് പ്രഖ്യാപിക്കപ്പെട്ടു. ലോക ശ്രദ്ധയാകർഷിക്കുന്ന വ്യക്തിത്വങ്ങളെയാണ് അമേരിക്കൻ പ്രസിദ്ധീകരണമായ ടൈം മാഗസിന്‍ ഓരോ വർഷവും പേഴ്സൺ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കുന്നത്.
രണ്ടാം സ്ഥാനം ഹിലരി ക്ലിന്റണായിരുന്നുവെന്നും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി റീഡേഴ്സ് വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു എന്നും ടൈം എഡിറ്റർ നാൻസി ഗിബ്സ് പറഞ്ഞു.
ടൈം മാഗസിന്റെ കവർ പേജിൽ പേഴ്സൺ ഓഫ് ദി ഇയർ എന്ന തലക്കെട്ടോടെ ഡോണാൾഡ് ട്രംപിന്റെ ചിത്രവും ഒപ്പം വിഘടിത അമേരിക്കയുടെ പ്രസിഡന്റ് എന്ന വിശേഷണവും ചേർത്തിരുന്നു. ഇത് ലോക മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിത്തുറന്നു.
അമേരിക്കയെ വിഘടിച്ചത് താനല്ല എന്നും, പ്രസിഡന്റ് എന്ന രീതിയിൽ വിഘടിത അമേരിക്കയെ ഒന്നിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപും പ്രതികരിച്ചു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് റീഡേഴ്സ് വോട്ടെടുപ്പിൽ ഒന്നാമതെത്തിയതെന്ന പ്രഖ്യാപനവും തുടർന്ന് തൊട്ടടുത്ത ദിവസം ടൈം പേഴ്സൺ ഓഫ് ദി ഇയറായി ഡോണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചതും വായനക്കാരിൽ ആശയക്കുഴപ്പത്തിനിടയാക്കി.
ഞായറാഴ്ച റീഡേഴ്സ് വോട്ടിംഗ് സമാപിക്കുമ്പോൾ 18% വോട്ടുകളുമായി നരേന്ദ്ര മോഡി മറ്റു മത്സാരാർത്ഥികളായ ബറാക്ക് ഒബാമ, ഡോണാൾഡ് ട്രംപ്, മാർക്ക് സൂക്കർബർഗ്, ഹിലരി ക്ലിന്റൺ എന്നിവരെക്കാൾ മുന്നിലായിരുന്നു. എന്നാൽ ജൂറിയുടെ അന്തിമമായ വിലയിരുത്തലല്ല അതെന്നായിരുന്നു ടൈമിന്റെ വിശദീകരണം.