സാൻഡിയാഗോ∙ സെൽഫി ഭ്രമം തലയ്ക്ക് പിടിച്ച് വിഷപാമ്പിനൊപ്പം സെൽഫിയെടുക്കാൻ പോയി പണി മേടിച്ചിരിക്കുകയാണ് യുഎസിലെ സാൻഡിയാഗോയിൽ നിന്നുള്ള ടോഡ് ഫാസ്‌ലർ എന്ന യുവാവ്. സെൽഫിയെക്കാനുള്ള ശ്രമത്തിനിടെ പാമ്പിന്റെ കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട ഇയാൾ ഒടുവിൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആശുപത്രി കിടക്കയിൽ ജീവിതത്തിനും മരണത്തിനുമിടയിൽ അഞ്ചു ദിവസം മല്ലിട്ട ഇയാൾ ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
പക്ഷേ, ആശുപത്രി ബിൽ വന്നപ്പോഴാണ് കാര്യങ്ങൾ കുഴഞ്ഞത്. രക്ഷപ്പെടുന്നതിലും ഭേദം മരണമായിരുന്നുവെന്ന് ആശുപത്രി ബില്ലു കണ്ട ഫസ്‌ലറിന് തോന്നിക്കാണണം. അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിന്റെ ബില്ലു വന്നപ്പോൾ അതിലുണ്ടായിരുന്ന തുക 1,53,161 യുഎസ് ഡോളർ. അതായത് 98 ലക്ഷത്തിൽപരം ഇന്ത്യൻ രൂപ!
വിഷം തീണ്ടുന്നവർക്കു നൽകുന്ന വിഷ സംഹാരി മരുന്നിന്റെ വൻ വിലയാണ് ഇയാളുടെ ആശുപത്രി ബിൽ ഇത്രയും ഭീമമാക്കിയതത്രെ. ഒരു കുപ്പി വിഷസംഹാരിക്ക് ആശുപത്രികൾ ഈടാക്കുന്ന തുക 5,000 യുഎസ് ഡോളറാണ്. രണ്ട് ആശുപത്രികളിലെ വിഷ സംഹാരി മരുന്നുകളാണ് അഞ്ചു ദിവസത്തെ ഇയാളുടെ ചികിത്സമൂലം കാലിയായത്.