വാഷിങ്‌ടൺ: കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ അമേരിക്കയിലുണ്ടായ പല സംഭവങ്ങളും വളരെ മോശമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിരവധി ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നിരവധി പൊലീസുകാരും ഉണ്ടെന്ന് ട്രംപ് പറഞ്ഞു.
വളരെ മോശം സ്ഥിതിയാണ് ഇത്. വംശീയ അസമത്വം പരിഹരിക്കാൻ ജനങ്ങൾ കൂട്ടായി പ്രവർത്തിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ബലപ്രയോഗത്തിൽ നിലവിലെ പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിക്കാൻ പൊലീസിനെ പ്രോത്സാഹിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിന് അന്തിമരൂപം നൽകിവരുന്നതായും ട്രംപ് ടെക്‌സസിൽ സംഘടിപ്പിച്ച വട്ടമേശ ചർച്ചയിൽ ട്രംപ് പറഞ്ഞു.
തൊഴിൽ വിസകൾ മരവിപ്പിക്കാൻ ട്രംപ്
കോവിഡ് മഹാമാരി അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമാക്കിയതിനാൽ എച്ച്1ബി ഉൾപ്പെടെയുള്ള തൊഴിൽ വിസകൾ മരവിപ്പിയ്‌ക്കുന്ന കാര്യം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യൻ ഐടി തൊഴിലാളികൾ അമേരിക്കയിലേക്ക് പോകാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിസയാണ് എച്ച്1ബി. ഒക്‌ടോബർ ഒന്നിന് ആരംഭിക്കുന്ന മരവിപ്പിക്കൽ അടുത്ത സാമ്പത്തിക വർഷത്തിലേക്കും നീളുമെന്നാണ് വാൾസ്‌ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്.
അതിനാൽ രാജ്യത്തിന് പുറത്തുള്ള പുതിയ എച്ച്1ബി വിസക്കാർക്ക് ഈ വിസ മരവിപ്പിക്കൽ നീക്കുന്നതിന് മുമ്പ് അമേരിക്കയിൽ ജോലിക്ക് വരാൻ കഴിയില്ല. നിലവിൽ അമേരിക്കയിലുള്ളവർക്ക് ഇത് ബാധകമാകില്ല.എച്ച്1ബി കൂടാതെ എച്ച്2ബി, എൽ1, ജെ1 വിസക്കാരെയും നീക്കം പ്രതികൂലമായി ബാധിക്കും. അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കോവിഡിനെ തുടർന്ന് നിരവധി ഇന്ത്യക്കാർ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയിരുന്നു