ഹോക്കെസിൻ: ഒരൊറ്റ കൃഷ്‌ണ ശിലയിൽ കൊത്തിയെടുത്ത മുപ്പതിനായിരത്തോളം കിലോ ഭാരവും 25 അടി ഉയരവും വരുന്ന വീര ഹനുമാന്റെ ഒരു വിഗ്രഹം സ്ഥാപിച്ചു. ഇവിടെയെങ്ങുമല്ല കേട്ടോ അമേരിക്കയിലെ ഹോക്കെസിൻ എന്ന ചെറു പട്ടണത്തിലാണിത്. അവിടുത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രത്തിലാണ് ശിൽപം സ്ഥാപിച്ചത്. തെലങ്കാനയിലെ ക്ഷേത്ര ശിൽപങ്ങൾ നിർമ്മിക്കാൻ പ്രത്യേക കഴിവുളള ശിൽപികൾ നിർമ്മിച്ച ആ ഹനുമാൻ ശിൽപത്തിന് അമേരിക്ക വരെയെത്തിക്കാൻ ഒരു ലക്ഷത്തോളം ഡോളറാണ് ചിലവ് വന്നത്. ശിൽപം സ്ഥാപിക്കുന്ന ചടങ്ങിന് ‘ദി ഹനുമാൻ പ്രൊജക്‌ട്’ എന്നാണ് ഇവിടുളളവർ പേര് നൽകിയിരിക്കുന്നത്.
ഹൈദരാബാദിൽ നിന്നും കപ്പലിലാണ് ശിൽപം അമേരിക്കയിലെ ന്യൂയോർക്കിൽ എത്തിയത്. ശേഷം പത്ത് ദിവസത്തോളമെടുത്ത് പ്രതിമയുടെ സ്ഥാപനം. വിഗ്രഹത്തിൽ പൂജകൾ നടത്തിയത് ബംഗളുരു സ്വദേശി നാഗ്‌രാജ് ഭട്ടരുടെ നേതൃത്വത്തിൽ. കൊവിഡ് സമയത്ത് ഈ വിഗ്രഹ സ്ഥാപനത്തിലൂടെ രാജ്യത്തെ രോഗപിഡകൾ അകലുമെന്നാണ് ഭക്തരുടെ വിശ്വാസം. കൊവിഡ് കാലമായതിനാൽ അധികം ജനത്തിരക്ക് ഉണ്ടായില്ല. അമേരിക്കൻ സെനറ്റർ ക്രിസ് കൂൺസും മറ്റ് ഭരണാധികാരികളും ഇവിടം സന്ദർശിച്ചു.കൊവിഡ് കാലം മാറുന്നതോടെ ക്ഷേത്രത്തിൽ തിരക്ക് കൂടും എന്ന് പ്രതീക്ഷിക്കുകയാണ് ക്ഷേത്ര അധികാരികൾ.