![trump317252_1592337549](https://i0.wp.com/keralatimes.com/wp-content/uploads/2020/06/trump317252_1592337549.jpg?resize=696%2C392&ssl=1)
ന്യൂയോര്‍ക്ക്: അമേരിക്കയിൽ കോവിഡ് -19 പരിശോധനകൾ കുറക്കാൻ നിർദേശിച്ച് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്. അധികം പരിശോധനകള്‍ നടത്തുന്നത് കൂടുതല്‍ രോഗികളെ കണ്ടെത്തുന്നതിന് കാരണമാകുമെന്ന് കാട്ടിയാണ് ട്രംപ് കോവിഡ് പരിശോധന മന്ദഗതിയിലാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. ചൈനയിലും ഇന്ത്യയിലും അധികം കോവിഡ് പരിശോധനകൾ നടത്താത്തതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതെന്ന് ട്രംപ് നേരത്തെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത രാജ്യവും ഏറ്റവും വലിയ മരണസംഖ്യയുള്ള രാജ്യവും അമേരിക്കയാണ്. ഇതുവരെ 25 മില്യൺ കോവിഡ് ടെസ്റ്റുകളാണ് അവർ നടത്തിയത്. 23 ലക്ഷം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1.22 ലക്ഷം ആളുകൾക്ക് വൈറസ് കാരണം ജീവൻ നഷ്ടമായി.
‘ഇതാണ് മോശം കാര്യം. നിങ്ങൾ പരിധിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുേമ്പാൾ കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നു. അതോടെ നിരവധിയാളുകൾ രോഗികളാവുകയാണ്. അതുകൊണ്ട് ഞാൻ എെൻറ ആളുകളോട് പരിശോധനകൾ കുറക്കണം എന്ന് നിർദേശിച്ചു. അവർ നിരന്തരം ടെസ്റ്റുകൾ നടത്തിക്കൊണ്ടേയിരിക്കുന്നു. -ട്രംപ് തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞു. ഇത് ഗൗരവത്തിൽ പറഞ്ഞതാണോ എന്ന കാര്യം വ്യക്തമല്ല. ട്രംപിെൻറ പ്രസ്താവന കേട്ട് ആളുകൾ ആരവം മുഴക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തതു മുതൽ മാര്‍ച്ചില്‍ സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് വരെ ട്രംപ് പലസമയങ്ങളിലായി വിവാദ പ്രസ്താവനകളുമായി രംഗത്തുണ്ടായിരുന്നു. മാർച്ചിൽ നടന്ന ആദ്യത്തെ റാലിയിൽ പരിശോധന ഒരു ഇരട്ടത്തലയുള്ള വാളാണെന്നാണ് ട്രംപ് പറഞ്ഞത്. പല സംസ്ഥാനങ്ങളിലും പരിശോധനയിലൂടെ കോവിഡ് -19 ഗണ്യമായി വർധിച്ചു എന്ന വ്യാജ വിവരങ്ങളുമായും എത്തുകയുണ്ടായി. എന്നാൽ രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ചും സാമ്പത്തിക സ്ഥിതിയെ കുറിച്ചും ട്രംപ് മൗനം തുടരുകയാണ്