വാഷിങ്‌ടൺ: വംശീയവാദിയായ ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഡോണൾഡ് ട്രംപെന്ന് നവംബറിലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ എതിർസ്ഥാനാർഥിയാകുന്ന ജോ ബൈഡൻ. തൊലിയുടെ നിറം, ജനിച്ച നാട് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ട്രംപ് ജനങ്ങളുമായി ഇടപെടുന്നത് വളരെ ദുഃഖകരമാണ്. ഒരു പ്രസിഡന്റും സ്ഥാനത്തിരുന്ന് അങ്ങനെ ചെയ്‌തിട്ടില്ല. അമേരിക്കയിൽ വംശീയവാദികളുണ്ടായിട്ടുണ്ട്. അവർ പ്രസിഡന്റാകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ആയത് ട്രംപാണ്. സർവീസ് എംപ്ലോയീസ് ഇന്റർനാഷണൽ യൂണിയൻ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ബൈഡന്റെ പരാമർശം. എബ്രഹാം ലിങ്കൻ കഴിഞ്ഞാൽ കറുത്തവർക്കുവേണ്ടി ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്‌ത പ്രസിഡന്റ് താനാണെന്ന് പിന്നീട് വൈറ്റ്‌ഹൗസ് വാർത്താ സമ്മേളനത്തിൽ ട്രംപ് അവകാശപ്പെട്ടു.