വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് രോഗികളുമായി അടുത്ത സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ, പരിശോധന നടത്തേണ്ടതില്ലെന്ന് അമേരിക്കൻ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്ററിന്റെ നിർദ്ദേശം. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരിൽ രോഗ പരിശോധന നടത്തുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്ന ആരോഗ്യവിഭാഗം നിലപാട് മാറ്റിയതെന്തെന്ന് വ്യക്തമായിട്ടില്ല. വൈറ്റ് ഹൗസിന്റെ ഇടപെടൽ മൂലമാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് റിപ്പോർട്ട്.
കൊവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. പരിശോധന വർദ്ധിച്ചിരിക്കുന്നതാണ് അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മോശമാണെന്ന ആരോപണം ഉയരാൻ കാരണമെന്നും ട്രംപ് പറഞ്ഞു.ലോകത്ത് മറ്റേത് രാജ്യങ്ങളേക്കാളും പരിശോധന നടത്തുന്നതുകൊണ്ടാണ് അമേരിക്കയിൽ രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതെന്നായിരുന്നു ട്രംപിന്റെ വാദം. സമ്പർക്കമുള്ളവരിൽ പരിശോധന വേണ്ടെന്ന പുതിയ മാർഗനിർദ്ദേശം കൂടുതൽ പേരിലേക്ക് രോഗം പടരാൻ കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.