ന്യൂയോർക്ക്: ജൊ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോർക്കിൽ നടത്തിയ റാലിയിൽ പങ്കെടുത്ത ഇന്ത്യൻ വംശജയും പെൻസിൽവേനിയയിൽ നിന്നും ന്യൂയോർക്കിൽ എത്തിയ യുവതിയുമായ ഡെവീന സിംഗിനെ പോലീസ് ഓഫീസറുടെ മുഖത്തു തുപ്പിയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. നവംബർ 4 ന് ആയിരുന്നു സംഭവം. അമ്പതു പേർ പങ്കെടുത്ത റാലി പോലീസിനെതിരെ അക്രൂമണമഴിച്ചു വിട്ടും റോഡിൽ തീയിട്ടുമാണ് സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പോലീസിനെ അധിക്ഷേപിച്ചതിനും പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിനുമാണ് സിംഗിനെതിരെ കേസ്സെടുത്തിരിക്കുന്നത്. 24 വയസ്സുള്ള ഡെവിനാസിംഗ് പോലീസിന്റെ മുഖത്തേയ്ക്ക് തുപ്പുന്ന ദൃശ്യങ്ങൾ സമീപ പ്രദേശത്തെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഇത് ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. വോട്ടുചെയ്യുന്നതിനുള്ള സമയം അവസാനിച്ചാലും ലഭിക്കുന്ന മുഴുവൻ തപാലോട്ടുകളും എണ്ണണമെന്നും ഇതിനെതിരെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തകർ കോടതിയെ സമീപിച്ചതുമാണ് പ്രകടനക്കാരെ പ്രകോപിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് പോലീസ് അധികൃതർ ഇതേക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്.