ഓസ്റ്റിൻ : ടെക്സ്സസിൽ കോവിഡ് 19 വ്യാപകമായതിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധന. നവംബർ 6 ഞായറാഴ്ച സംസ്ഥാനത്ത് 8681 കോവിഡ് 19 രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ റിക്കാർഡിട്ടത്. (9000).ഞായറാഴ്ച 92 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ ഡാറ്റയനുസരിച്ച് ടെക്സ്സസിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 23055 ആണ്. അമേരിക്കയിൽ ഇത്രയും അധികം രോഗികൾ മരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ടെക്സ്സസ്.
കഴിഞ്ഞ രണ്ട് ആഴ്ചയിൽ രോഗികളുടെ എണ്ണം 24.8 ശതമാനമാണ് വർദ്ധിച്ചിട്ടുള്ളത്. കൊറോണ വൈറസ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെക്കാൾ വളരെ അധികമാണെന്നാണ് അധികൃതരുടെ അനൗദ്യോഗിക റിപ്പോർട്ട്. പലരിലും വൈറസിന്റെ ലക്ഷണങ്ങൾ കാര്യമായി അനുഭവപ്പെടാത്തതിനാൽ ആഴ്ചകൾക്കുള്ളിൽ തന്നെ അപ്രത്യക്ഷമാകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ടെക്സ്സസിൽ 1.4 മില്യൻ ഡോസ് കോവിഡ് 19 വാക്സിൻ ആദ്യ ഘട്ടമായി അയച്ചിട്ടുണ്ടെന്ന് സി.ഡി.സി അറിയിച്ചതായി ഗവർണർ ഗ്രേഗ് ഏബട്ട് ഒരു പ്രസ്താവനയിൽ പറയുന്നു. ഡിസംബർ 14 – ന് വാക്സിൻ ടെക്സ്സസിൽ ലഭിക്കുമെന്നും ഗവർണർ പറഞ്ഞു.