വാഷിംഗ്ടൺ :നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരെ പേഴ്സൺ ഓഫ് ദി ഇയർ ആയി ടൈം മാഗസിൻ തിരഞ്ഞെടുത്തു. അമേരിക്കൻ ചരിത്രം തിരുത്തിക്കുറിച്ച, വിഭാഗീയതയെ ചെറുത്തു തോൽപ്പിച്ച, ലോകം ഇന്നനുഭവിക്കുന്ന വിഷമതകളെ പരിഹരിക്കുക എന്ന പ്രത്യേക ദൗത്യം ഏറ്റെടുത്ത ജോ ബൈഡനെയും കമലാ ഹാരിസിനെയുമാണ് ഞങ്ങൾ ഈ വർഷം തിരഞ്ഞെടുത്തതെന്ന് ടൈംസ് എഡിറ്റർ ഇൻ ചീഫ് എഡ്വേർഡ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കുക പതിവാണെങ്കിലും ആദ്യമായാണ് വൈസ് പ്രസിഡന്റിനെ ഇങ്ങനെ തിരഞ്ഞെടുക്കുന്നതെന്നും എഡിറ്റർ ചൂണ്ടിക്കാട്ടി.ഈ വർഷം പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കുന്നതിന് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും ഫ്രണ്ട്‌ലൈൻ വർക്കേഴ്സ്, ഡോ.ഫൗച്ചി എന്നിവരെയും പരിഗണച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കമല ഹാരിസ് അമേരിക്കയിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത, ആദ്യ ബ്ലാക്ക്, ആദ്യ സൗത്ത് ഏഷ്യൻ വൈസ് പ്രസിഡന്റാണ്. അതോടൊപ്പം അമേരിക്കയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡൻ (78). കഴിഞ്ഞ വർഷത്തെ ടൈം പേഴ്സൺ ഓൺ ദി ഇയർ ജേതാവ് 16 വയസുകാരിയായ സ്വീഡിഷ് ക്ലൈമറ്റ് ആക്ടിവിസ്റ്റ് ഗ്രെറ്റ തൂൻബെർഗായിരുന്നു.