![who.1.933008](https://i0.wp.com/keralatimes.com/wp-content/uploads/2021/01/who.1.933008-1.jpg?resize=623%2C350&ssl=1)
‘ഇന്ത്യയുടെയും പ്രധാനമന്ത്രി മോദിയുടെയും നിരന്തരമായ പിന്തുണയ്‌ക്ക് നന്ദി’; ടെഡ്രോസ് അദാനം ഗബ്രിയേസസ്
ന്യൂഡൽഹി: ആഗോളതലത്തിൽ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യ നൽകുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രിയേസസ്. ‘കൊവിഡിനെതിരായ പോരാട്ടത്തിന് നിരന്തരമായ പിന്തുണ നൽകുന്ന ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും നന്ദി പറയുന്നു. നാം ഒന്നിച്ച് നിൽക്കുകയും ലഭ്യമായ അറിവുകൾ പങ്കുവയ്‌ക്കുകയും ചെയ്‌താൽ മാത്രമേ നമുക്ക് വൈറസിനെ തുരത്താനും ജീവനുകളെ രക്ഷിക്കാനും സാധിക്കൂ.’ ടെഡ്രോസ് അദാനം ഗബ്രിയേസസ് ട്വിറ്ററിൽ കുറിച്ചു.
Thank you #India and Prime Minister @narendramodi for your continued support to the global #COVID19 response. Only if we #ACTogether, including sharing of knowledge, can we stop this virus and save lives and livelihoods.
— Tedros Adhanom Ghebreyesus (@DrTedros)
January 23, 2021
ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ കൊവിഡ് പ്രതിരോധ വാക്‌സിൻ കയറ്റുമതി ചെയ്യുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലേക്ക് വൈകാതെ കയറ്റുമതി ആരംഭിക്കും. വാക്‌സിൻ വിതരണത്തിന് ഇന്ത്യയോട് നന്ദി രേഖപ്പെടുത്തി ബ്രസീൽ പ്രസിഡന്റ് ജെയിർ എം ബോൾസൊനാരോ ട്വീറ്റ് ചെയ്‌ത് അധികം വൈകാതെയാണ് ലോകാരോഗ്യ സംഘടനാ മേധാവിയും ഇന്ത്യക്ക് നന്ദി സൂചിപ്പിച്ച് ട്വീറ്റ് ചെയ്‌തത്. 20 ലക്ഷം കൊവിഷീൽഡ് വാക്‌സിനുകളാണ് വെളളിയാഴ്‌ചയോടെ ഇന്ത്യ കയറ്റുമതി ചെയ്‌തത്. ആസ്‌ട്ര സെനെക്ക കമ്പനിയും ഓക്‌സ്‌ഫോർഡ് സർവകലാശാലയും ചേർന്നാണ് വാക്‌സിൻ നിർമ്മിച്ചത്. ഇന്ത്യയിൽ ഇത് ഉൽപാദിപ്പിക്കുന്നത് സെറം ഇൻസ്‌റ്റിറ്ര്യൂട്ടാണ്.ബംഗ്ളാദേശ്, ഭൂട്ടാൻ, നേപ്പാൾ, മാലിദ്വീപ് എന്നീ രാജ്യങ്ങൾക്ക് ആകെ 32 ലക്ഷം വാക്‌സിൻ ഡോസുകൾ ഇന്ത്യ നൽകിക്കഴിഞ്ഞു. മൗറീഷ്യസ്, മ്യാൻമാർ,സീഷെൽസ്, എന്നീ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകിയ ശേഷം ശ്രീലങ്കയ്‌ക്കും അഫ്‌ഗാനിസ്ഥാനും നൽകും. ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ നിർമ്മാണവും വിതരണവും ചെയ്യുന്നതിനുളള ശേഷി മനുഷ്യവർഗത്തിന്റെ ഗുണത്തിനായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി മുൻപ് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ജനുവരി 16ന് ആരംഭിച്ച വാക്‌സിൻ വിതരണ യജ്ഞം ഇതുവരെ 14 ലക്ഷം പേരിൽ എത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.