കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റിഇരുപത്തഞ്ചാം ജന്മവാർഷിക ദിനമായ ഇന്ന് കേന്ദ്രസർക്കാർ കൊൽക്കത്തയിൽ സംഘടിപ്പിച്ച ‘പരാക്രം ദിവസ്’ ആഘോഷ വേദിയിൽ നിന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയി. യോഗത്തിനിടെ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ ജനങ്ങൾ മുഴക്കിയതോടെയാണ് കോപാകുലയായി മമത വേദി വിട്ടത്.ഇതൊരു പാർട്ടി പരിപാടിയല്ല. ഇത് സർക്കാർ നടത്തുന്ന ചടങ്ങാണ്. എല്ലാതരം രാഷ്‌ട്രീയ പാർട്ടികളും ജനങ്ങളും ഈ ആഘോഷത്തിന്റെ ഭാഗമാണ്. കേന്ദ്ര സർക്കാരിന് അൽപം അന്തസ് വേണം. എന്നെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഇതിൽ പ്രതിഷേധിച്ച് ഈ ചടങ്ങിൽ ഞാൻ പ്രസംഗിക്കില്ല.
‘ മമത പ്രതിഷേധം അറിയിച്ച ശേഷം വേദിവിട്ടു. കൊൽക്കത്ത വിക്‌ടോറിയ മെമ്മോറിയലിൽ പരിപാടി സംഘടിപ്പിച്ചതിന് മമത ആദ്യം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും നന്ദി അറിയിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു മമതയുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കും.കേരളത്തിനൊപ്പം ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചിമ ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസിന് ഇത്തവണ നേരിടേണ്ടിവരുന്ന മുഖ്യ എതിരാളി ബിജെപിയാണ്. മുൻ മന്ത്രി സുവേന്ദി അധികാരി ഉൾപ്പടെ ഏറെ തൃണമൂൽ കോൺഗ്രസ് നേതാക്കാൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് അടുത്ത ദിവസങ്ങളിലാണ്. നിലവിൽ ബിജെപി ഭരണം നടത്തുന്ന ആസാമിൽ ഭരണം തുടരുന്നതിനും ബംഗാളിൽ ഭരണം പിടിക്കാനും അരയും തലയും മുറുക്കി ബിജെപി ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഇരുനൂറിലേറെ സീറ്റുകൾ ബിജെപി നേടുമെന്ന് മുൻപ് സംസ്ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നു.