ന്യൂഡൽഹി: പൗരത്വഭേദഗതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന് കൂടുതൽ സമയം അനുവദിച്ചു. ലോക്‌സഭയിലേയും രാജ്യസഭയിലേയും സബോർഡിനേറ്റ് നിയമ നിർമാണ സമിതിയാണ് യഥാക്രമം ഏപ്രിൽ ഒമ്പത്, ജൂലായ് ഒമ്പത് തിയതികൾ വരെ നീട്ടിനൽകിയത്. പാർലമെന്റിൽ കോൺഗ്രസിന്റെ വികെ ശ്രീകണ്‌ഠൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകി മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2019 ഡിസംബറിൽ പ്രതിപക്ഷകക്ഷികളുടെ എതിർപ്പിനെ മറികടന്നാണ് മോദി സർക്കാർ പൗരത്വഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയത്. എന്നാൽ ഇതിന് മറുപടിയായി കേന്ദ്രം ഇപ്പോൾ പറയുന്നത് ചട്ടങ്ങൾ തയ്യാറായി വരികയാണെന്നാണ്. കൊവിഡ് പ്രതിസന്ധി മൂലമാണ് പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് കാലതാമസം നേരിടുന്നതെന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. വാക്‌സിൻ വിതരണം ആരംഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഷാ വ്യക്തമാക്കിയിരുന്നു.