ജോസ് കാടാപുറം
ന്യൂയോർക്ക്: പിണറായി വീണ്ടും അധികാരത്തിൽ വരുമെന്ന് എല്ലാവർക്കുമറിയാം. ഈ സർക്കാറിന്റെ ഭരണ മികവിനെ തളളിപ്പറയാൻ ആർക്കും സാധിക്കുന്നില്ല. സർക്കാറിനെതിരേ പച്ചനുണകൾ പ്രചരിപ്പിച്ചവർ തന്നെ സർവ്വേ നടത്തി ഈ സർക്കാറിന് തുടർഭരണം ഉണ്ടാകുമെന്ന് പ്രവചിക്കുന്നു. മറ്റേ അലക്കുൽത്ത് മുന്നണിയെ ജയിപ്പിക്കണമെന്ന് പറയാനുളള ചർമ്മബലം ആർക്കുമില്ല.
അപ്പോഴാണ് പുതിയ പുതിയ ആശയങ്ങളുമായി അവർ വരാൻ തുടങ്ങിയത്. തുടർഭരണം കിട്ടിയാൽ പിണറായിക്കും കൂട്ടർക്കും അഹങ്കാരം വരുമെന്നും അതു തടയണമെന്നുമാണ് ഒരു വിദ്വാന്റെ വാദം. കേരളാ സംസ്ഥാന നിയമ സഭയിലേക്ക് 15 തവണ പൊതു തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. അന്നൊന്നും ആർക്കും ഇങ്ങനെയൊരു ബുദ്ധി തോന്നീട്ടില്ല.
തുടർഭരണം ജനാധിപത്യത്തിന് നല്ലതാണ് എന്നാണ് വേറൊരു കൂട്ടർ നടത്തിയ സംവാദം. വേണ്ട. നിങ്ങളങ്ങ് ഭരിച്ചോളൂ ,
തെരഞ്ഞെടുപ്പ് വേണ്ട. ചെന്നിത്തല, ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാൽ എന്നിവർക്ക് ഓരോ കൊല്ലം വീതവും അവസാനത്തെ കൊല്ലം ഹസ്സൻക്കാ , മുരളി, സുധാകരൻ, കുഞ്ഞാലിക്കുട്ടി എന്നിവർക്കും മുഖ്യമന്ത്രിമാരാകാം. ജനാധിപത്യം ശക്തിപ്പെടട്ടെ. എന്നിട്ടും ശക്തി പ്രാപിച്ചില്ലെങ്കിൽ ഓരോ കുപ്പി ഫെരാഡോൾ, പവർമാൾട്, ജീവൻടോൺ എന്നിവയിലേതെങ്കിലും കൊടുക്കുക, ശക്തി പ്രാപിച്ചോളും.
കേരളത്തിലെ എൽ ഡി എഫ് സർക്കാർ അവിടെത്തന്നെയുണ്ട്. ഇനിയും അവിടെത്തന്നെ നിലനിൽക്കും. മുഖ്യമന്തിക്കുപ്പായമണിഞ്ഞിരിക്കുന്ന മേൽപ്പടി നേതാക്കന്മാരിൽ പലരും തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ എവിടെയുണ്ടാകുമെന്ന് എല്ലാവർക്കുമറിയാം. കാവിമുണ്ട് വാങ്ങി വച്ചവർ തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ അതണിഞ്ഞുകൊണ്ട് മനോരമ പത്രമുൾപ്പെടയുള്ള പല മുത്തശ്ശി പത്രങ്ങളിലും വരുന്നതു കാണാൻ ഇനി അധിക കാലം വേണ്ടി വരില്ല.
സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ തന്നെ തല മുണ്ഡനം ചെയ്ത് കാശിക്കു പോകാൻ തയാറായവരും ഖാദിമുണ്ട് അഴിച്ചു മാറ്റി കാവി പതാക ഉടുത്തവരും വിമത വേഷമണിഞ്ഞവരും കോൺഗ്രസിലും അവരുടെ ഘടക കക്ഷികളിലുമുണ്ട്. ഇത്തരം ടെൻഷനൊന്നും ഇല്ലാതെ മുഴുവൻ സ്ഥാനാർത്ഥിപ്പട്ടികയും ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച എൽ.ഡി. എഫ് . പ്രചാരണ പരിപാടി അവസാനിപ്പിച്ചാലും കോൺഗ്രസിൽ പട്ടിക പൂർത്തിയാകില്ല. അങ്ങെനെയുള്ളവർ എങ്ങനെ തെരെഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് കരുതുന്നത്.