ബംഗളൂരു: പുതിയ കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ നാളെ സത്യപ്രതിജ്ഞ ചെയ്യും. മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് നേതാവുമാണ് ബസവരാജ്. കര്‍ണാടക മുന്‍ മന്ത്രി എസ്.ആര്‍ ബൊമ്മെയുടെ മകനായ ഇദ്ദേഹം നിലവില്‍ കർണാടക ആഭ്യന്തര മന്ത്രിയാണ്.
ബംഗളൂരുവിൽ ചേർന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി ബസവരാജിനെ തിരഞ്ഞെടുത്തത്. കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. പാര്‍ട്ടിയുടെ കര്‍ണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷന്‍ റെഡിയും ബംഗളൂരുവില്‍ എത്തിയിരുന്നു.
ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ യെദ്യൂരപ്പ പടിയിറങ്ങുന്നതിൽ അതൃപ്തരായ ലിംഗായത്ത് സമുദായത്തെ ഒപ്പം നിർത്തുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിനു പിന്നിൽ ഉണ്ട്. യെദ്യൂരപ്പയുമായി നേതാക്കള്‍ ആശയവിനിമയം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വിശ്വസ്തനെത്തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ജനദാദള്‍ നേതാവായിരുന്ന ബസവരാജ് രണ്ടായിരത്തിഎട്ടിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.