കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായി നാമനിർദേശം ചെയ്യാനുള്ള നീക്കമെന്ന് സൂചന. സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടെയും ചാൻസലർ പദവി മുഖ്യമന്ത്രിക്ക് കൈമാറുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു വ്യക്തമാക്കിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചാൻസലറായ ഗവർണർ ജഗ്ദീപ് ധൻഖറുമായുള്ള അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് നിർണായക വിവരം വിദ്യാഭ്യാസമന്ത്രി പങ്കുവച്ചത്. ഗവണറുമായി പ്രശ്‌നങ്ങൾ നിലവിലുണ്ടെന്ന് അദ്ദേഹം സൂചന നൽകുകയും ചെയ്തു. ‘ഗവർണറും സർക്കാരും തമ്മിൽ യാതൊരു തരത്തിലുമുള്ള സഹകരണമില്ല. ഉള്ളത് ശത്രുത മാത്രമാണ്. ഗവർണറിൽ നിന്നും ചാൻസലർ പദവി നീക്കുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിലെ നിയമവശങ്ങൾ സർക്കാർ പഠിക്കുകയാണ്’ – എന്നും അദ്ദേഹം വ്യക്തമാക്കി.

സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരാമർശിച്ചായിരുന്നു വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസുവിന്റെ പ്രതികരണം. ഫയലുകൾ അനിശ്ചിതകാലത്തേക്ക് കെട്ടിക്കിടക്കുകയാണെങ്കിൽ, ചെറിയ രീതിയിലുള്ള സഹകരണം പോലും ലഭിക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിയെ ചാൻസലറായി നിയമിക്കുന്ന കാര്യത്തിൽ നമുക്ക് ചിന്തിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ ചാൻസലറുടെ ചുമതല ഏറ്റെടുത്തോളാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ഒരു ചാൻസലറോ സ്വകാര്യ സർവ്വകലാശാലകളുടെ പ്രതിനിധികളോ താനുമായി ഇതുവരെ ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ചാൻസലർമാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഈ സമീപനം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സ്വകാര്യ സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ കൂടിക്കാഴ്ചയ്ക്ക് വിളിച്ചെങ്കിലും ആരും എത്തിയിരുന്നില്ല. ഇതേത്തുടർന്ന് രാജ്ഭവനിലെ ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ജഗ്ദീപ് ധൻഖർ പുറത്തുവിടുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്നതായിരുന്നു ഈ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here