ന്യൂഡൽഹി: ചൈനയ‌്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയ്ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ – അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ശക്തമായ രാജ്യമായി ഇന്ത്യ മാറി. ലോകത്തെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാനായി രാജ്യം മന്നേറുകയാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. ലഡാക്ക് അതിർത്തിയിലുണ്ടായ ചൈനീസ് അധിനിവേശത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ സൈനികരുടെ ധീരപ്രകടനത്തെ പ്രതിരോധമന്ത്രി പ്രകീർത്തിച്ചു. ‘ഇന്ത്യൻ സൈനികർ എന്താണ് ചെയ്തതെന്ന് എനിക്ക് പുറത്തു പറയാനാകില്ല, സർക്കാരിന്റെ തീരുമാനങ്ങൾ എന്താണെന്നതും. പക്ഷേ, ചൈനയ്ക്ക് കൃത്യമായി ആ സന്ദേശം കിട്ടി. മുറിവേറ്റാൽ ഇന്ത്യ ഒരാളെയും വെറുതേവിടില്ല എന്നത്.’ – അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് ഒരു രാജ്യവുമായി നല്ല ബന്ധം ഉണ്ട് എന്നതുകൊണ്ട് മറ്റൊരു രാജ്യമായുള്ള ബന്ധം മോശമാകുന്നില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. യുക്രെയിൻ വിഷയത്തിൽ ഇന്ത്യൻ നിലപാടിൽ യുഎസിന് അതൃപ്തിയുള്ള പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
‘ഇന്ത്യയുടെ പ്രതിച്ഛായ മാറി. രാജ്യത്തിന്റെ പ്രതാപം മെച്ചപ്പെട്ടു. അടുത്ത കുറച്ചുവർഷത്തിനുള്ളിൽ ലോകത്തെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്നാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.