ഗുവാഹത്തി; അസാമിലെ മഴക്കെടുതി ഇരുപത്തിയാറ് ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളുടെ ബാധിച്ചതായി കണക്കുകൾ. ഇതുവരെ എട്ട് മരണമാണ് മഴക്കെടുതികൾ മൂലം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ഫോണിൽ ബന്ധപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ അസാമിന് കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നൽകി.

 
 

“അസാമിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തെ കുറിച്ച് ആശങ്കയുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വയുമായി സംസാരിച്ചു. എൻഡിആർഎഫ് ടീമുകളെ ഇതിനകം വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകി,” അമിത് ഷാ ട്വീറ്റ് ചെയ്തു. ദിവസങ്ങളിലായി പ്രദേശത്ത് തുടരുന്ന കനത്ത മഴ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. കച്ചാർ ജില്ലയിൽ, കരസേനയും അസം റൈഫിൾസും അടങ്ങുന്ന സുരക്ഷാ സേനയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്നത്. ഉദൽഗുരി ജില്ലയിൽ നിന്നാണ് അവസാന മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ അസമിൽ മൺസൂണിന് മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി.

ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ച ഹോജായ് ജില്ലയിൽ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നിന്ന് ഒറ്റപ്പെട്ടുപോയ ദിമ ഹസാവോയിൽ ഉള്ളവർക്കായി അരി, പയർ, മരുന്നുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ എയർ ഡ്രോപ്പ് ചെയ്യാൻ വ്യോമസേനയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബുധനാഴ്ച അസാമിലും മേഘാലയയിലും അതിശക്തമായ മഴയ്ക്ക് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ തുറന്ന 89 ദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിൽ 40,000 ത്തോളം ആളുകൾ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള 1,500 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പല നദികളും കര കവിഞ്ഞ് ഒഴുകകയാണ്. ഇവിടങ്ങളിൽ താമസിക്കുന്നവരും അതീവ ജാ ഗ്രതയിലാണ്. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും വൈദ്യുതി, ഗതാ ഗതം തുടങ്ങി എല്ലാം താറുമാറായിരിക്കുകയാണ്. മഴ തുടരുകയാണെങ്കിൽ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ജലവിഭവ മന്ത്രി പിജൂഷ് ഹസാരിക പ്രതികരിച്ചു. ശക്തമായ താഴ്ന്ന നിലയിലുള്ള തെക്ക്-പടിഞ്ഞാറൻ കാറ്റ് കാരണം ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിയതാണ് ഇവിടെ കനത്ത മഴ ലഭിക്കാൻ കാരണമായത്. അതിനിടെ അസമിലെ ദിമാ ഹസാവോ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇന്ത്യൻ റെയിൽവേക്ക് 100 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here