ഫ്രാൻസിസ് തടത്തിൽ
ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തില്‍ ഫൊക്കാന നേതാക്കളുടെ അനുശോചന പ്രവാഹം. വ്യാഴാച്ച ഉച്ചയ്ക്കായിരുന്നു ഫൊക്കാനയുടെ ശക്തയായ വനിതാ നേതാവായിരുന്ന മറിയാമ്മ പിള്ള ഈ ലോകത്തോട് വിട വാങ്ങിയത്. മൃതസംസ്ക്കാരം ബുധനാഴ്ച്ച രാവിലെയാണ്. വ്യൂവിങ്ങ് (പൊതു ദർശനം) ചൊവ്വാഴ്ച്ച വൈകുന്നരവുമാണ്. ചൊവ്വ ബുധൻ ദിവസങ്ങളിലായി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ആശ്രുപൂജയർപ്പിക്കാൻ ഫൊക്കാനയുടെ ഒട്ടു മിക്ക നേതാക്കളും ചിക്കാഗോയിലേക്ക് എത്തിച്ചേരും. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഫൊക്കാനയുടെ നിറ സാന്നിധ്യമായിരുന്ന ഫൊക്കാനയുടെ ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് ഫൊക്കാനയിലെ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് ഫൊക്കാന നേതാക്കൾ പറയുന്നു.
യുവാക്കള്‍ക്ക് മാതൃകയും വഴികാട്ടിയുമായിരുന്ന, ഒരുപാടു പേരുടെ ജീവിത ലക്ഷ്യങ്ങള്‍ സഫലമാക്കാന്‍ തുണയായ ഒരു വലിയ മനസിന്റെ ഉടമയും സന്നദ്ധ പ്രവര്‍ത്തകയുമായിരുന്ന മറിയാമ്മ പിള്ളയുടെ വേര്‍പാട് ഫൊക്കാനയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് ജനറൽ സെക്രട്ടറി സജിമോന്‍ ആന്റണി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മറിയാമ്മ ചേച്ചിയെന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന മറിയാമ്മ പിള്ള എല്ലാവര്‍ക്കും സഹോദര തുല്യയും യുവാക്കള്‍ക്ക് മാതൃസ്ഥാനത്തുമായിരുന്നു. ഈ വേര്‍പാട് അവിശ്വസനീയമാണെന്നും സജിമോന്‍ ആന്റണി കൂട്ടിച്ചേർത്തു.
മറിയാമ്മ പിള്ളയെപ്പോലെ ഒരു നേതാവ് ഫൊക്കാനയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഈ വേര്‍പാട് തീരാനഷ്ടമാണെന്നും ട്രഷറര്‍ സണ്ണി മറ്റമന പറഞ്ഞു. ഫൊക്കാനയുടെ നേതാക്കള്‍ക്ക് എന്നും ആത്മവിശ്വാസവും പിന്തുണയും നല്‍കിയിട്ടുള്ള വ്യക്തിയായിരുന്നു മറിയാമ്മ പിള്ളയെന്നും സണ്ണി മറ്റമന ചൂണ്ടിക്കാട്ടി..
ചിക്കാഗോ മലയാളികളുടെ സ്വന്തം ചേച്ചിയും അവരുടെ വഴികാട്ടിയുമായിരുന്ന മറിയാമ്മ പിള്ളയുടെ വേര്‍പാട് താങ്ങാവുന്നതിലധികമാണെന്ന് ഫൊക്കാന എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു പറഞ്ഞു. ചിക്കാഗോക്കാരനായ തനിക്ക് എന്നും നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്ന മറിയാമ്മ പിള്ള താന്‍ ഫൊക്കാന നേതൃത്വത്തിലേക്ക് കടന്നു വന്നപ്പോള്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നതായും ജെയ്ബു മാത്യു പറഞ്ഞു.വിശാലമായ മനസിന്റെ ഉടമയും വ്യക്തി-മത- സാമുദായിക ഭേദമന്യേ ഏവരെയും സമതുല്യം സ്നേഹിച്ചിരുന്ന അവരുടെ സ്നേഹവായ്പുകൾ അനുഭവിക്കാത്ത മലയാളികൾ ചിക്കാഗോയിൽ വിരളമായിരിക്കുമെന്നും ജെയ്‌ബു കൂട്ടിച്ചേർത്തു.
ഫൊക്കാനയുടെ പ്രഥമ ട്രഷറര്‍ എന്ന നിലയില്‍ മറിയാമ്മ പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും വീക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു താനെന്ന് ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ് പറഞ്ഞു. മറിയാമ്മ പിള്ളയെപ്പോലെ കഴിവും പ്രാഗത്ഭ്യവുമുള്ള മറ്റൊരു വനിതാ നേതാവിനെ താനിതുവരെ കണ്ടിട്ടില്ലെന്നും തോമസ് തോമസ് പറഞ്ഞു.
ഫൊക്കാന നേതാക്കള്‍ക്ക് വഴികാട്ടിയും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മാതൃകയുമായിരുന്ന മറിയാമ്മ പിള്ളയെന്ന് ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗ്ഗീസ് പറഞ്ഞു. പലതവണ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എപ്പോഴും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്ന വ്യക്തിയാണ് മറിയാമ്മ പിള്ളയെന്ന് അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ് പറഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്ന ചിക്കാഗോക്കാരുടെ സ്വന്തം ചേച്ചിയെയാണ് നഷ്ടമായതെന്ന് ജോജി തോമസ് കൂട്ടിച്ചേർത്തു..
ഫൊക്കാനയിലെ എല്ലാ വനിതാ നേതാക്കള്‍ക്കും മാതൃകയായിരുന്നു മറിയാമ്മ പിള്ളയെന്ന് വിമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി പറഞ്ഞു. വിമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ പലപ്പോഴും മറിയാമ്മ പിള്ളയുടെ പ്രവര്‍ത്തന രീതികളെ താന്‍ മാതൃകയാക്കിയിട്ടുണ്ടെന്നും അവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഡോ. കല ഷഹി കൂട്ടിച്ചേര്‍ത്തു. മറിയാമ്മ പിള്ളയുടെ വേര്‍പാട് ഫൊക്കാനയ്ക്കും പ്രത്യേകിച്ച് വിമണ്‍സ് ഫോറത്തിനും ഫൊക്കാനയുടെ എല്ലാ വനിതാ നേതാക്കള്‍ക്കും തീരാ നഷ്ടമാണെന്നും അവർ പറഞ്ഞു.