രണ്ട് ദിവസം മുമ്പ് ജമ്മു കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 പേര്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് അമര്‍നാഥ് യാത്ര തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. കാണാതായ 40 പേര്‍ക്കായുള്ള തെരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. പ്രദേശത്ത് വീണ്ടു മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്.
അമര്‍നാഥ് ഗുഹാപ്രദേശം, ബല്‍താല്‍, പഞ്ജതര്‍ണി എന്നിവയുള്‍പ്പെടെ മറ്റ് സ്ഥലങ്ങളിലും മഴ പെയ്യുന്നതായാണ് വിവരം. അമര്‍നാഥ് യാത്ര വെള്ളിയാഴ്ച വൈകുന്നേരത്തോടെ തന്നെ നിര്‍ത്തി വച്ചിരുന്നു.
മേഘവിസ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 105 ആയി. കാണാതായ 40 പേര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 4 എംഐ 17 ഹെലികോപ്റ്ററുകളും 4 ചേതക് ഹെലികോപ്റ്ററുകളും സൈന്യം വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നിരന്തരം തിരച്ചില്‍ നടത്തുകയാണ്. ഡിജി എന്‍ഡിആര്‍എഫും ഞായറാഴ്ച പ്രദേശം സന്ദര്‍ശിച്ചു. ഇവിടെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 15000 ആയിരക്കണക്കിന് തീര്‍ത്ഥാടകരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം ശ്രീനഗറിലെ രാജ്ഭവനില്‍ എല്‍ജി മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുമായി ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നത് വരെ യാത്ര മാറ്റിവെക്കാനാണ് തീരുമാനം. അമര്‍നാഥ് ദേവാലയ ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയാണ് ജമ്മു കശ്മീര്‍ എല്‍ജി മനോജ് സിന്‍ഹ. വൈകാതെ യാത്ര വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ ഞായറാഴ്ച മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ അതിശക്തമായ മഴ പെയ്താല്‍ അമര്‍നാഥിന് ചുറ്റുമുള്ള വെള്ളം ഒഴുകിപ്പോകാനുള്ള മുന്‍കരുതല്‍ എടുക്കുന്നുണ്ട്. പരിക്കേറ്റ എല്ലാ തീര്‍ത്ഥാടകരും ശ്രീനഗറിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.