കൊൽക്കത്ത : കാളിദേവിയുടെ അനന്തമായ അനുഗ്രഹം ലോകക്ഷേമത്തിനായി ആത്മീയ ഊർജ്ജവുമായി മുന്നേറുന്ന ഇന്ത്യയുടെ കൂടെ എപ്പോഴുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാമകൃഷ്ണ മിഷൻ സംഘടിപ്പിച്ച ആത്‌മസ്ഥാനന്ദ ശതാബ്‌ദി ആഘോഷങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാളിദേവിയെ കുറിച്ച് തൃണമൂൽ എം.പി മഹുവ മൊയ്‌ത നടത്തിയ പരാമർശത്തിൽ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അവസരം കിട്ടുമ്പോഴെല്ലാം ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിൽ താൻ ദർശനം നടത്താറുണ്ടെന്ന് മോദി പറഞ്ഞു. ദേവിയുമായി അടുപ്പം തോന്നുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ വിശ്വാസം ശുദ്ധമാണെങ്കിൽ ദേവി തന്നെ നിങ്ങൾക്ക് വഴി കാണിക്കും. കാളി ദേവിയുടെ അനന്തമായ അനുഗ്രഹങ്ങൾ ഇന്ത്യയ്‌ക്കൊപ്പമുണ്ട്. ലോകക്ഷേമത്തിനായി ആത്മീയ ഊർജ്വുമായി ഇന്ത്യ മുന്നേറുകയാണെന്നും മോദി വ്യക്തമാക്കി
.ലീന മണിമേഖല സംവിദാനം ചെയ്‌ച ഡോക്യുമെന്ററി ചിത്രം കാളിയുടെ പോസ്റ്റർ വിവാദമായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് കാളി ദേവിയെ മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവതയായി സങ്കല്‍പ്പിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് എല്ലാ അവകാശവുമുണ്ടെന്ന് മഹുവ പറഞ്ഞത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പതാകയുടെ പശ്ചാത്തലത്തിൽ പുകവലിക്കുന്ന കാളി വേഷധാരിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ലീന മണിമേഖലയ്ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.