ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിൽ നടന്ന സംഭവങ്ങളിൽ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗെലോട്ട് പറഞ്ഞു.
നെഹ്റു കുടുംബവുമായി 50 വർഷത്തെ ബന്ധമാണുള്ളതെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഡൽഹിയിലെത്തിയ അശോക് ഗെലോട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനായി ശശി തരൂരും ദിഗ് വിജയ് സിംഗും നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്ന് ദിഗ് വിജയ് സിംഗുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രവും ശശി തരൂർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ‘കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടേത് എതിരാളികൾ തമ്മിലുള്ള പോരാട്ടമല്ല. സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദമത്സരമാണ്. ഞങ്ങളിൽ ആര് ജയിച്ചാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിജയിക്കും.’- ശശി തരൂർ ചിത്രത്തിനൊപ്പം കുറിച്ചു.