- 25 പേരുടെ നില ഗുരുതരം, ആറുപേരുടെ നില അതീവ ഗുരുതരം
- വെടിക്കെട്ടിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു
- ശനിയാഴ്ച വെടിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു
- ക്ഷേത്രപരിസരത്തെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു
- വന്‍ വെടിമരുന്ന് ശേഖരം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു
- അപകടം പുലര്‍ച്ചെയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി
- കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0474-2512344, 9497930863, 9497960778കൊല്ലം: പരവൂർ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ മരണം 105 ആയി. 264 പേർക്ക് പരിക്കേറ്റു. ഇതിൽ 25 പേരുടെ നില ഗുരുതരമാണ്. കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൊല്ലം ജില്ലാ ആസ്പത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിലും സ്വകാര്യ മെഡിക്കൽ കോളേജ് ആസ്പത്രികളിലുമായി പ്രവേശിപ്പിച്ചു. മരിച്ചവരിൽ 40 പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ ആവശ്യമാണ്. ഇതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒരേ സമയം അഞ്ച് മൃതദേഹങ്ങൾ വരെ പോസ്റ്റ് മോർട്ടം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മരിച്ചവരിൽ കൊല്ലം എ.ആർ.ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ സജി സെബാസ്റ്റ്യനും ഉൾപ്പെടുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു ദുരന്തം. ശനിയാഴ്ച അർദ്ധരാത്രി 12 മണിക്കാണ് വെടിക്കെട്ട് ആരംഭിച്ചത്. വെടിക്കെട്ടിന്റെ അവസാന ഘട്ടമാകാറായപ്പോൾ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കമ്പപ്പുരയാണ് കത്തിയത്. കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണും മേൽക്കൂരയിലെ ഓടും സ്ഫോടനത്തിൽ ചിതറിത്തെറിച്ചു. ഇവ ശരീരത്തിൽ തറച്ചാണ് നിരവധിപേർക്ക് പരിക്കേറ്റത്.
ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങളുടെ മേൽക്കൂര തകർന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുൻഭാഗത്തും കമ്പപ്പുരയോട് ചേർന്ന് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. സമീപത്തുള്ള വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യുതി, ടെലഫോൺ ബന്ധങ്ങളെല്ലാം തകരാറിലായിട്ടുണ്ട്.