പി പി ചെറിയാൻ
ഫ്ലോറിഡ :രാഷ്‌ടീയ അനിശ്ചിതത്വത്തിനും അഭൂഗങ്ങൾക്കും,നീണ്ട കാത്തിരിപ്പിനും വിരാമമിട്ടു 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കച്ചമുറുക്കി ട്രംപ് വീണ്ടും തിരെഞ്ഞെടുപ്പ് ഗോദയിൽ.സജീവമാകുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവാഴ്ച രാത്രി ഒൻപതു മണിക്കാണ് ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിച്ചത്. ഫെഡറല്‍ ഇലെക്ഷന്‍ കമ്മീഷനു മുന്‍പാകെ മത്സരിക്കാനുള്ള രേഖകള്‍ പ്രഖ്യാപനത്തിനു മുന്‍പ്അദ്ദേഹം സമര്‍പ്പിച്ചിരുന്നു .
ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോയതു ട്രംപിന്റെ തീവ്ര നിലപാടുകള്‍ മൂലമാണെന്ന ആരോപണം ട്രംപ് പാടെ നിഷേധിച്ചു . ഇതു മാധ്യമങ്ങൾ വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്നും താൻ പിന്തുണച്ച 232 സ്ഥാനാർഥികളിൽ 22 പേര് മാത്രമാണ് പരാജയപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കയും ബൈഡന്റെ ഭരണം അമേരിക്കയെ ദുരിതത്തില്‍ ആഴ്ത്തിയെന്നു ആരോപിക്കയും ചെയ്തു.
ഫ്‌ളോറിഡ പാം ബീച്ചിലുള്ള മാര്‍-ആ-ലാഗോ വസതിയിലെ നിറപ്പകിട്ടാര്‍ന്ന ബോള്‍ റൂമില്‍ നൂറു കണക്കിനു അനുയായികളുടെ മുന്‍പില്‍ വെച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഇതു വരെ മറ്റാരും 2024 നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനു രംഗപ്രവേശം ചെയ്തിട്ടില്ല.
ഫ്ലോറിഡ ഗവർണർ ഡോൺ ഡിസന്റിസ് ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ട്രംപിന് വലിയൊരു വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് 2020 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ തട്ടിപ്പു നടത്തി എന്നാരോപിക്കുന്ന ട്രംപിന് ബൈഡനെ വീണ്ടും എതിര്‍ത്തു തോല്‍പിച്ചു പക വീട്ടുക എന്നതാണ് ഇത്തവണത്തെ പ്രധാന ലക്ഷ്യം.
ജനുവരി 6ന് നടന്ന കാപിറ്റോള്‍ കലാപത്തിനു നേതൃത്വം നല്‍കി എന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ട്രംപിന് ഇലക്ഷനില്‍ മത്സരിക്കുന്നതിന് നിയമകുരുക്കുകള്‍ ഏറെയാണ്. അതിനെ മറികടക്കുന്നതിനും അന്വേഷണങ്ങളും നിയമ നടപടികളും രാഷ്ട്രീയമാണെന്നു സ്ഥാപിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. നേരത്തെ ആരംഭിക്കുന്ന പ്രചാരണത്തിന്റെ ഒരു ലക്ഷ്യവും അതുതന്നെയാണ് .
ഇടക്കാല തിരെഞ്ഞെടുപ്പിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാതിരുന്നതിനാൽ രംഗത്തുനിന്നും മാറി നില്കും എന്നു കരുതിയ രാഷ്‌ടീയ എതിരാളികൾ,ട്രംപിന്റെ പ്രഖ്യാപനം ഉൾകിടിലത്തോടെയാണ് ശ്രവിച്ചത്.ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി അംഗീകരിക്കുമോ, പ്രൈമറി തിരെഞ്ഞെടുപ്പിൽ വിജയിച്ചാലും അമേരിക്കൻ വോട്ടർമാർ ട്രംപിനെ അംഗീകരിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.
Trump must win for the sake of the nation
Fake mail ballot election will not happen again