അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്നു. ആദ്യഘട്ടത്തിലെ പോലെ തന്നെ മന്ദഗതിയിലാണ് പോളിംഗ്. രാവിലെ 11 മണിവരെ 19.17% പേര്‍ വോട്ട് രേഖപ്പെടുത്തി. ഒരു മണിവരെ 30 ശതമാനത്തിന് അടുത്താണ് പോളിംഗ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി സി.എം ഭൂപേന്ദ്ര പട്ടേല്‍, പട്ടേല്‍ പ്രക്ഷോഭ നേതാവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മോദിയുടെ മാതാവ് ഹീരബെന്‍ മോദി ഗാന്ധിനഗറിലെ റെയ്‌സാന്‍ പ്രൈമറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
ഇത്തവണ 93 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. ഗുജറാത്തില്‍ പുതിയ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും തിരഞ്ഞെടുപ്പാണിതെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് ശേഷം വരുന്ന വലിയ അവസരം. ഭാവിയെ കുറിച്ച് ചിന്തിക്കണം. ഗുജറാത്തിന്റെ പുരോഗതിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ദാന്തയിലെ കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എ കാന്തി ഖരാഡിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതായും ആരോപണമുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ലധു പര്‍ഘിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് കാന്തി ഖരാഡി പറയുന്നു.
രണ്ട് ഘട്ടങ്ങളായി പൂര്‍ത്തിയാകുന്ന തിരഞ്ഞെടുപ്പില്‍ ഫലം ഈ മാസം എട്ടിന് അറിയാം. എട്ടിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.