പി പി ചെറിയാന്‍

പില്‍സണ്‍ (ചിക്കാഗൊ): പില്‍സണ്‍ ബെനിറ്റൊ ജുവാരസ് ഹൈസ്‌ക്കൂളിന് സമീപം നടന്ന വെടിവെപ്പില്‍ രണ്ടു കൗമാരപ്രായക്കാര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ലാറി ലാംഗ്ഫില്‍ഡ് പറഞ്ഞു. ഡിസംബര്‍ 16 വെള്ളിയാഴ്ച വൈകീട്ട് 2.45നായിരുന്നു സംഭവം. ചിക്കാഗൊ പബ്ലിക് സ്‌ക്കൂള്‍ ക്രിസ്മസ് അവധിക്കു അടക്കുന്ന അവസാന ദിവസമാണ് വെടിവെപ്പുണ്ടായത്.

16 വയസ്സിന് താഴെയുളള മൂന്ന് ആണ്‍കുട്ടികള്‍ക്കും, ഒരു പെണ്‍കുട്ടിക്കുമാണ് വെടിയേറ്റത്. രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചു മരണത്തിന് കീഴടങ്ങി. കറുത്ത ഹുഡിയും, കറുത്ത മാസക്കും ധരിച്ച ഒരാള്‍ സംഭവസ്ഥലത്തു നിന്നും ഓടിപോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരേയും തിരിച്ചറിയുകയോ, അറസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് വെള്ളിയാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ പറഞ്ഞു.

കൊല്ലപ്പെട്ടവര്‍ വിദ്യാര്‍ത്ഥികളാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസ് സൂപ്രണ്ട് തയ്യാറായില്ല. പോലീസ് അന്വേഷണം നടത്തുകയാണെന്നും, ഉത്തരവാദികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും സൂപ്രണ്ട് പറഞ്ഞു. ഈ മാസം ചിക്കാഗൊ പബ്ലിക് സ്‌ക്കൂളിനു സമീപം നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണെന്നും, കഴിഞ്ഞ ആഴ്ച ക്ലാര്‍ക്ക് മാഗ്‌നറ്റ് ഹൈസ്‌ക്കൂളിനു സമീപം നടന്ന വെടിവെപ്പില്‍ പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ടിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here