നാലുവര്‍ഷം മുന്‍പ് നടന്ന നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരിയായ ആര്യാ സിംഗ് എന്ന 27കാരിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച അറസ്റ്റിലായ ആര്യയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. രണ്ടു മിനിറ്റ് പോലും നീളാത്ത പ്രാഥമിക വിചാരണയ്ക്ക് ശേഷം പാം ബീച്ച് കോടതി അവര്‍ക്കു ജാമ്യം നിഷേധിച്ചു. ഇനി ജനുവരി 17 നു വീണ്ടും ഹാജരാവണം.
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ആര്യയുടെ മേലുള്ളത്. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയാണ് യുവതി. നാലു വര്‍ഷം മുന്‍പ് 2018ല്‍ ഫ്‌ലോറിഡയില്‍ ബോയ്റ്റണ്‍ ബീച്ച് ഇന്‍ലെറ്റിനു സമീപം ജൂണ്‍ ഒന്നിനാണു കുഞ്ഞിന്റെ ജഡം ഒഴുകി നടക്കുന്നതു കണ്ടെത്തിയത്. അതിനു 40 മണിക്കൂര്‍ മുന്‍പു ആര്യ അവിടെ ഉണ്ടായിരുന്നുവെന്നു മൊബൈല്‍ ഫോണ്‍ തെളിവ് കിട്ടി. കുഞ്ഞിന്റെ പിതാവിന്റെയും ആര്യയുടെയും ഡി എന്‍ എ പരിശോധനയും പ്രതിയിലേക്കു എത്താന്‍ സഹായിച്ചു. ആര്യയുടെ ഡി എന്‍ എ അവര്‍ അറിയാതെ തന്ത്രപരമായാണ് എടുത്തത്.
പിതാവ് അന്വേഷണത്തില്‍ സഹകരിച്ചുവെന്നു പാം ബീച്ച് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന് കുഞ്ഞിനെ കുറിച്ചു ഒന്നും അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആര്യ ഗര്‍ഭിണിയായിരുന്നുവെന്നു പെണ്‍ സുഹൃത്ത് പറഞ്ഞിരുന്നു. ഗര്‍ഭം അലസി എന്നാണു ധരിച്ചത്. ഏതോ ഹോട്ടലിന്റെ ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. ജീവനുണ്ടോ എന്നു തന്നെ തനിക്ക് ഉറപ്പില്ലായിരുന്നുവെന്നാണ് ആര്യയ്ക്ക് കോടതിയില്‍ പറഞ്ഞത്.