മുംബൈ: ടെലിവിഷന്‍ താരം തുനിഷ ഷര്‍മ്മയുടെ ആത്മഹത്യ ലൗ ജിഹാദാണെന്ന മഹാരാഷ്ട്രാ മന്ത്രി ഗിരീഷ് മഹാരാജൻ്റെ വാദത്തെ തള്ളി പൊലീസ്. തുനിഷയുടേയും ഷീസിന്റേയും ഫോണ്‍ കോളുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുവരും രണ്ടാഴ്ച മുമ്പാണ് വേര്‍പിരിഞ്ഞത്. തുടര്‍ന്നാണ് തുനിഷ ആത്മഹത്യ ചെയ്ത്. മറ്റൊരു ബന്ധത്തിന്റെയോ ബ്ലാക്ക്‌മെയിലിംഗിന്റെയോ ലൗ ജിഹാദിന്റെയോ സാധ്യതകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ ലൗ ജിഹാദിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി മഹാരാജൻ അറിയിച്ചു.
നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് മന്ത്രി ഇത്തരം ആരോപണം ഉന്നയിച്ചത്.’ ഇത് ലൗ ജിഹാദാണ്. ഇത്തരം കേസുകള്‍ സംസ്ഥാനത്ത് അനുദിനം വര്‍ധിച്ചുവരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും’ അദ്ദേഹം പറഞ്ഞു. ‘ലൗ ജിഹാദുമായി ഇതിന് ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ കണ്ടെത്തുമെന്ന് മറ്റൊരു ബിജെപി നേതാവായ റാം കഥം പറഞ്ഞിരുന്നു. ലൗ ജിഹാദുമായി ബന്ധമുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ഗൂഡാലോചന സംഘടനകളെ പുറത്തേക്ക് കൊണ്ടു വരും. നടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും’ അദ്ദേഹം കൂട്ടി ചേർത്തു.