യുപിഎ ഒന്നാം സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് റെയില്‍വേ പ്രൊജക്ടറുകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് സിബിഐ 2018ല്‍ അന്വേഷണം ആരംഭിച്ചത്
ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ മുന്‍പ് അന്വേഷിച്ച് അവസാനിപ്പിച്ച കേസുകള്‍ സിബിഐ വീണ്ടും കുത്തിപ്പൊക്കുന്നു. ബി.ജെ.പിയുമായുള്ള ബന്ധം വിച്‌ഛേദിച്ച് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായി സര്‍ക്കാരുണ്ടാക്കിയതിനു മാസങ്ങള്‍ക്കു ശേഷമാണ് സിബിഐയുടെ പുതിയ നീക്കം.
യുപിഎ ഒന്നാം സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് റെയില്‍വേ പ്രൊജക്ടറുകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് സിബിഐ 2018ല്‍ അന്വേഷണം ആരംഭിച്ചത്. 2021 മേയില്‍ സിബിഐ ഈ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ആരോപണങ്ങള്‍ കൊണ്ടുമാത്രം കേസ് കണ്ടെത്താനാവില്ലെന്ന് പറഞ്ഞായിരുന്നു സിബിഐ അന്ന് അന്വേഷണം അവസാനിപ്പിച്ചത്.
ലാലു പ്രസാദിനു പുറമേ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മക്കളായ ചന്ദ യാദവ്, രാഗിനി യാദവ് എന്നിവരെയും പ്രതിചേര്‍ത്തിരുന്നു. ഡിഎല്‍എഫിന്റെ കടലാസ് കമ്പനിയ്ക്ക് റെയില്‍വേ ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റുവെന്നാണ് ആരോപണം. 30 കോടി രൂപ വിലമതിക്കുന്ന ഭൂമി അഞ്ച് കോടിക്ക് വിറ്റു. ഈ കമ്പനി പിന്നീട് തേജസ്വി യാദവും മറ്റ് കുടുംബാങ്ങളും ഓഹരിക്ക് നാല് ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും ആരോപിക്കുന്നു.
കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈ മാസം കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.