മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിലെ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടുന്നതിൽ പ്രതികരണവുമായി എൻ.സി.പി നേതാവ് ശരത് പവാർ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റെന്ന് അദ്ദേഹം പറഞ്ഞു. എൻ.സി.പി നേതാവ് അനിൽ ദേശ്മുഖിന്റെയും ശിവസേനയിലെ സഞ്ജയ് റാവത്തിന്റെയും അറസ്റ്റ് മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണുമെന്ന് പവാർ പറഞ്ഞു. അനിൽ ദേശ്മുഖിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ശരത് പവാറിന്റെ പ്രതികരണം.
അഴിമതികേസിൽ ഒരു വർഷത്തോളം ജയിലിൽ കിടന്നതിന് ശേഷമാണ് അനിൽ ദേശ്മുഖിന് ജാമ്യം ലഭിച്ചത്. തുറന്ന ജീപ്പിൽ എൻ.സി.പി എം.പി സുപ്രിയ സുലെയുടെ നേതൃത്വത്തിലാണ് അനിൽ ദേശ്മുഖിനെ വീട്ടിലെത്തിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സഞ്ജയ് റാവത്തിനും ദീർഘകാലത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.