ഉത്തരകാശിയിലും ബദ്‌രിനാഥിലും നല്‍കിയതിനു സമാനമായ നഷ്ടപരിഹാരം വേണമെന്ന ഹോട്ടല്‍ ഉടമകളുടെ ആവശ്യം ഈ ഘട്ടത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സെക്രട്ടറി അറിയിച്ചു.
ന്യുഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമിയിലുണ്ടാ വിള്ളലിനെ തുടര്‍ന്ന് അപകടനിലയിലായ കെട്ടിടങ്ങളില്‍ 723 എണ്ണം അടിയന്തരമായി പൊളിച്ചുനീക്കാന്‍ നോട്ടീസ്. വീട് നഷ്ടപ്പെടുന്ന ഓരോ കുടുംബത്തിനും അടിയന്തരമായി ഒന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അപകട നിലയിലുള്ള ഹോട്ടലുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൊളിച്ചുനീക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ സെക്രട്ടറി ആര്‍.മിനാക്ഷി സുന്ദരം അറിയിച്ചു. ഉത്തരകാശിയിലും ബദ്‌രിനാഥിലും നല്‍കിയതിനു സമാനമായ നഷ്ടപരിഹാരം വേണമെന്ന ഹോട്ടല്‍ ഉടമകളുടെ ആവശ്യം ഈ ഘട്ടത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സെക്രട്ടറി അറിയിച്ചു.
അതേസമയം ജോഷിമഠില്‍ നിന്ന് ഏറെ വൈകാരികമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ജനിച്ചുവളര്‍ന്ന നാടും വീടും ഉപേക്ഷിച്ച് ജനങ്ങള്‍ അഭയാര്‍ത്ഥികളെ പോലെ പുറത്തേക്ക് പോകുകയാണ്. ചിലര്‍ വാടക വീടുകള്‍ തേടി ദൂരെ നാടുകളിലേക്ക് പോകുമ്പോള്‍ മറ്റു ചിലര്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടുന്നു. സര്‍ക്കാര്‍ അനുവദിച്ച കേന്ദ്രത്തില്‍ വീട്ടുപകരണങ്ങളെല്ലാം സൂക്ഷിച്ച ശേഷമാണ് ആളുകള്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്നത്. പൊളിക്കുന്ന ഹോട്ടലുകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാതെ പോകില്ലെന്ന് കാണിച്ച് ഹോട്ടല്‍ ഉടമകളും കുടുംബാംഗങ്ങളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി.
ജോഷിമഠിലെ സ്ഥിതി വിവരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ വിഭാഗം സെക്രട്ടറി രഞ്ജിത് സിന്‍ഹ നാലുമണിക്ക് ഡെറാഡൂണില്‍ യോഗം വിളിച്ചിട്ടുണ്ട്. താമസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ചമോലി തഹസില്‍ദാര്‍ സുരേന്ദ്ര ദേവ് അറിയിച്ചു. ഇന്നത്തെ പരിശോധന റിപ്പോര്‍ട്ടും ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കു. തുടര്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കര്‍ണപ്രയാഗിലെ ബഹുഗുണ നഗറില്‍ ജില്ലാ ഭരണകൂടം വിള്ളല്‍ വീണ വീടുകളുടെ സുരക്ഷ പരിശോധിച്ചിരുന്നു.