ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം വിലക്കാനാവില്ലെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ സുപ്രീംകോടതിയെ അറിയിച്ചു. ശബരിമല പോലൊരു പൊതുസ്ഥലത്ത് സ്ത്രീകളെ വിലക്കാനാവില്ല. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് അപകീർത്തികരമാണെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു.
ഭരണഘടനപ്രകാരം സ്ത്രീകൾക്ക് ആരാധന നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നും രാജു രാമചന്ദ്രൻ വ്യക്തമാക്കി. ലിംഗസമത്വം ഭരണഘടനയുടെ അടിസ്ഥാന വ്യവസ്ഥയാണെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. ഭരണഘടനയുടെ 25, 26 അനുച്ഛേദ പ്രകാരം സ്ത്രീകളെ ഇത്തരത്തിൽ വിലക്കാനാവില്ല. ഏതെങ്കിലും മതത്തിന്റേയോ വിശ്വാസത്തിന്റേയോ പേരിൽ ഇത്തരം വിലക്കുകൾ അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ വെള്ളിയാഴ്‌ച വാദം തുടരും.