ന്യൂഡൽഹി: ഇന്ത്യ 74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ രാഷ്ട്രനിർമ്മാതാക്കളെ ഓർമ്മിച്ച് സന്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. ഇതുവരെ കെെവരിച്ച നേട്ടങ്ങൾ രാജ്യം ഒന്നിച്ച് ആഘോഷിക്കുകയാണ്. രാജ്യം വികസന യാത്രയിലാണെന്നും ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമയാണെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ കേന്ദ്ര സർക്കാരിനെയും അവർ പ്രശംസിച്ചു. രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്കു കൂടുതൽ ഇടം നൽകണമെന്നും രാഷ്ട്രപതി അറിയിച്ചു. രാജ്യത്തിന് വേണ്ടി എല്ലാം ത്യജിക്കാൻ തയാറായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സെെനികരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തും.
ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി20 അദ്ധ്യക്ഷത പദവിയെന്ന് ദ്രൗപദി മുർമു പറഞ്ഞു. ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതൽ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയർത്താൻ സാധിക്കും.
ലോകത്തിലെ ഇനസംഖ്യയുടെ മുന്നിൽ രണ്ടും, ജി ഡി പിയുടെ 85ശതമാനവും ജി 20 രാജ്യങ്ങളിലാണ്. ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമാണ് ജി 20യിൽ കൂടുതൽ ഊന്നൽ നൽകേണ്ടതെന്നും രാഷ്ട്രപതി അറിയിച്ചു.