![crime](https://i0.wp.com/keralatimes.com/wp-content/uploads/2023/02/crime.jpg?resize=600%2C361&ssl=1)
ഇന്‍ഡോര്‍: 4 കോടി രൂപ മോചനദ്രവ്യത്തിനായി ആറ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതികളായ ഹൃതിക്ക്( 19), വിക്കി( 22) എന്നിവരെ അറസ്റ്റ് ചെയ്തതായും ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഇതില്‍ ഹൃതിക്ക് കുട്ടിയുടെ ബന്ധുവാണ്. മോചനദ്രവ്യം കിട്ടില്ലെന്ന് മനസ്സിലാക്കിയ ഇരുവരും ചേര്‍ന്ന് ഹര്‍ഷ് ചൗഹാനെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടി കൊലയാളിയുമായി റോഡില്‍ കൂടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി യില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച വീടിന് സമീപം കളിക്കുകയായിരുന്ന ഹര്‍ഷിനെ പ്രതികള്‍ അവിടെ നിന്നും വിളിച്ചുകൊണ്ടു പോകുകയായിരുന്നു. കുറച്ചു കഴിഞ്ഞ് പിതാവ് ജിതേന്ദ്രയ്ക്ക് അജ്ഞാത ഫോണ്‍ നമ്പറില്‍ നിന്ന് 4 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു കോള്‍ വന്നു. ബന്ധുവായ ഹൃതിക്ക് ആയിരുന്നു ഫോണ്‍ വിളിച്ചത്. ഫോണ്‍ സ്പീക്കറില്‍ ഇട്ടാണ് പിതാവ് കോള്‍ അറ്റന്‍ഡ് ചെയ്തത്. തങ്ങളെ തിരിച്ചറിയുമെന്ന് പ്രതികള്‍ മനസ്സിലാക്കിയതോടെ അവര്‍ കുട്ടിയെ കൊലപ്പെടുത്തിയെന്ന് റൂറല്‍ എസ്പി ഭഗവത് സിംഗ് വിര്‍ദെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹൃതിക്കിനൊപ്പം ഹര്‍ഷിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഷാജാപൂരിലെ അമ്മാവന്റെ മകന്‍ വികാസ് എന്ന വിക്കിയും ചേര്‍ന്ന് കുട്ടിയെ ഒരു ഓട്ടോയില്‍ കയറ്റിയെന്നും ഹൃതിക്ക് പാതിവഴിയില്‍ ഇറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ടുളള വിളി ഫലിക്കാതെ വന്നപ്പോള്‍ ആവശ്യമുളളത് ചെയ്യൂ എന്ന് ഹൃതിക്ക് വികാസിന് മെസേജ് അയച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ നിന്നും കാര്‍ ഓംകാരേശ്വരിലാണെന്ന് കെണ്ടത്തിയ പൊലീസ് അവിടെനിന്നുമാണ് വികാസിനെ പിടികൂടുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം ചോറല്‍ റേഞ്ചിലെ ബൈഗ്രാം കാട്ടില്‍ തളളുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചതായി എസ്പി പറഞ്ഞു.
ഹര്‍ഷിന്റെ സംസ്‌കാര ചടങ്ങില്‍ നുറുകണക്കിനാളുകളാണ് പങ്കെടുത്തത്. പ്രദേശത്തെ കോണ്‍ഗ്രസ് നേതാവ് വിജേന്ദ്ര ചൗഹാന്റെ അനന്തരവനാണ് ഹര്‍ഷ്.