ന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളെക്കുറിച്ചും ഓഹരി വിപണിയിലുണ്ടായ തകർച്ചയുമാണ് സമിതി അന്വേഷിക്കുന്നത്.
വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും കോടതി അറിയിച്ചു.
കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ച പേരുകൾ സമിതിയിൽ ഉൾപ്പെടുത്തില്ലെന്നും കേന്ദ്ര നിർദേശം സ്വീകരിച്ചാൽ സർക്കാർ സമിതിയെന്ന പ്രതീതിയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചത്.
സത്യം പുറത്തുകൊണ്ടുവരണമെന്നും കോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.