മുംബയ്: ആരാണ് യഥാർത്ഥ ശിവസേന എന്ന അവകാശവാദത്തിൽ ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.
ശിവസേന എന്ന പേരും പാർട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ ഷിൻഡെ പക്ഷത്തിന് അനുമതി നൽകി. ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധുതയില്ലെന്ന് വിലയിരുത്തിയാണ് കമ്മിഷന്റെ തീരുമാനം. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറിന്റെ പക്ഷത്തിന്റെ രാഷ്ട്രീയ ഭാവി കൂടി തുലാസിലായി.
വിമത എം എൽ എമാരുടെ സഹായത്തോടെ ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്ന് വേർപിരിഞ്ഞ് ബി ജെ പിയുമായി ചേർന്ന് ഏകനാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ സർക്കാർ രൂപികരിച്ചിരുന്നു. തുടർന്ന് ഭൂരിപക്ഷ പിന്തുണ തങ്ങൾക്കാണെന്ന അവകാശവാദവുമായി ഷിൻഡെ വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
പിന്നാലെ തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് അവകാശപ്പെട്ട് ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ എത്തിയിരുന്നു. എന്നാൽ 2018ൽ ശിവസേനയുടെ ഭരണഘടന മാറ്റിയത് നിയമവിരുദ്ധമാണെന്നാണ് ഷിൻഡെയുടെ അഭിഭാഷകൻ വാദിച്ചത്. എം എൽ എമാരായാലും എം പിമാരായാലും പാർട്ടിയിലെ അംഗങ്ങളായാലും ഭൂരിപക്ഷ പിന്തുണ ഷിൻഡെ വിഭാഗത്തിനാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.