ലണ്ടന്‍: ട്വിറ്റര്‍ തനിക്ക് വളരെയധികം വേദനകളാണ് തരുന്നതെന്നും ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാണ് ഈ യാത്രയെന്നും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് മസ്‌ക് പറയുന്നത്. ട്വിറ്റര്‍ വാങ്ങിയതില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരിക്കും സമ്മര്‍ദ്ദകരമായ ഒരു സാഹചര്യമാണ് ഉള്ളത്. എന്നാല്‍, ട്വിറ്റര്‍ ഏറ്റെടുത്തത് ശരിയായ തീരുമാനമായിരുന്നു എന്നാണ് തനിക്ക് ഇപ്പോഴും തോന്നുന്നതെന്നും മസ്‌ക് പറഞ്ഞു.
ജോലിഭാരം വളരെ കൂടുതലായതിനാല്‍ താന്‍ ചിലപ്പോള്‍ ഓഫീസില്‍ തന്നെയാണ് ഉറങ്ങാറുള്ളത്. ലൈബ്രറിയില്‍ ആരും ഉപയോഗിക്കാത്ത ഒരു സോഫ താന്‍ സ്വന്തമാക്കിയെന്നും മസ്‌ക് പറയുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസത്തെക്കുറിച്ചും ഇലോണ്‍ മസ്‌ക് സംസാരിച്ചു. ട്വിറ്ററിലെ 80 ശതമാനം തൊഴിലാളികളെയും പുറത്താക്കുക എളുപ്പമല്ല.
കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 8,000ല്‍ നിന്ന് 1500 ആയി കുറഞ്ഞിരിക്കുകയാണ്. പിരിച്ചുവിടല്‍ ബാധിച്ച എല്ലാ ട്വിറ്റര്‍ ജീവനക്കാരുമായും വ്യക്തിപരമായി സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും അതിനാല്‍ ഇമെയിലുകളിലൂടെ അവരെ വിശദാംശങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മസ്‌ക് സമ്മതിച്ചു. ഇത്രയും പേരോട് മുഖാമുഖം സംസാരിക്കാന്‍ തനിക്ക് സാധിക്കില്ല.അനുയോജ്യമായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ട്വിറ്റര്‍ വില്‍ക്കുമെന്നാണ് മസ്‌ക് പറയുന്നത്.
ട്വിറ്റര്‍ വാങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററുമായുള്ള കരാറില്‍നിന്നു പിന്മാറുകയാണെന്ന് മസ്‌ക് അറിയിച്ചത് ജൂലൈ എട്ടിനാണ്. ട്വിറ്റര്‍ കാണിച്ച കണക്കുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് മസ്‌ക് ചൂണ്ടിക്കാണിച്ചത്.
കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നല്‍കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്പനി അംഗീകരിക്കുന്നില്ലെന്നായിരുന്നു മസ്‌കിന്റെ അഭിഭാഷകന്റെ വാദം. കരാര്‍ നടപ്പിലാക്കാന്‍ 2023 ഏപ്രില്‍ വരെ സമയമുണ്ടായിരുന്നു. അതിവേഗ തീര്‍പ്പാക്കല്‍ ആവശ്യമില്ലെന്നാണ് മസ്‌കിന്റെ അഭിഭാഷകന്‍ ആന്‍ഡ്രു റോസ്മാന്‍ വാദിച്ചിരുന്നതെങ്കിലും വൈകാതെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തു.